തൊഴിലുറപ്പ് തൊഴിലാളികൾ കൈകോർത്തു; പ്രളയത്തിൽ തകര്‍ന്ന പാലത്തിന് പുനര്‍ നിര്‍മ്മാണം
ബുധനൂർ, മാന്നാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പത്ത് വര്‍ഷം പഴക്കമുള്ള പാലമാണ് ജനകീയ പങ്കാളിത്തത്തോടെ സഞ്ചാരയോഗ്യമാകാൻ പോകുന്നത്. രണ്ട് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം
ചെങ്ങന്നൂർ:ചെങ്ങന്നൂരിൽ പ്രളയത്തിൽ തകര്‍ന്ന പാലത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് കൈകോര്‍ത്ത് തൊഴിലുറപ്പ് തൊഴിലാളികൾ. പ്രളയത്തിൽ ഇടിഞ്ഞ് താഴ്ന്ന തൂമ്പിനാൽ കടവ് കോൺക്രീറ്റ് പാലത്തിന്‍റെ പുനര്‍ നിര്‍മ്മാണമാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഏറ്റെടുത്തത്. ബുധനൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് പാലം നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങിയത്.
കുട്ടൻപേരൂര്‍ ആറിന് കുറുകേയുള്ള പാലത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് പത്ത് ലക്ഷം രൂപയാണ് വകയിരുത്തിയത്. ബുധനൂർ, -മാന്നാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പത്ത് വര്‍ഷം പഴക്കമുള്ള പാലമാണ് ജനകീയ പങ്കാളിത്തത്തോടെ സഞ്ചാരയോഗ്യമാകാൻ പോകുന്നത്. രണ്ട് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം
പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ബുധനൂരുകാര്‍ക്ക് മാന്നാറിലെത്താൻ ആറ് കിലോ മീറ്റര്‍ ചുറ്റിസഞ്ചരിക്കേണ്ടിവരില്ല. പന്പാ അച്ചൻകോവിലാറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടൻപേരൂർ ആറിലെ ചെളിയും പോളയും നീക്കി 700 തൊഴിലുറപ്പ് തൊഴിലാളികൾ ബുധനൂര്‍ പഞ്ചായത്തിന് ദേശീയ പുരസ്കാരം നേടിക്കൊടുത്തിരുന്നു.