കമ്പത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; വിമുക്ത ഭടനടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
ധര്‍മ്മരാജും സുഹൃത്തും സഞ്ചരിച്ച ബൈക്കിന് എതിർ ദിശയിൽ നാമക്കൽ സ്വദേശി തങ്കവേലും മകൻ രാജേഷും എത്തിയ ബൈക്കുമായാണ് കൂട്ടിയിടിച്ചത്.
മൂന്നാര്‍: തമിഴ്നാട്ടിൽ കമ്പത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. ഗൂഡല്ലൂർ സ്വദേശിയും വിമുക്ത ഭടനുമായ ധർമ്മരാജ്, സുഹൃത്ത് ലിയോ, നാമക്കൽ സ്വദേശി രാജേഷ് കുമാർ എന്നിവരാണ് മരിച്ചത്. ധർമ്മരാജും സുഹൃത്ത് ലിയോയും ഗൂഡല്ലൂരിൽ നിന്നും കമ്പം ഭാഗത്തേക്ക് പോകവേയാണ് അപകടം സംഭവിച്ചത്.
ധര്‍മ്മരാജും സുഹൃത്തും സഞ്ചരിച്ച ബൈക്കിന് എതിർ ദിശയിൽ നാമക്കൽ സ്വദേശി തങ്കവേലും മകൻ രാജേഷും എത്തിയ ബൈക്കുമായാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ തങ്കവേലിനെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലും വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വെളിമുക്കിൽ നടന്ന വാഹനാപകടത്തിൽ വേങ്ങര സ്വദേശി അബ്ദുള്ള കോയ, ബാലുശ്ശേരി സ്വദേശി ഫായിസ് അമീൻ എന്നിവരാണ് മരിച്ചത്.
പുലർച്ചെ പിക്കപ്പ് ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം കോഴിക്കോടും രണ്ട് യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ബൈക്കിൽ ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറിയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഇരുവരും അപകടം സംഭവിച്ച് തൽക്ഷണം മരിച്ചു. താമരശ്ശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലിൽ വാടകയ്ക്ക് താമസിക്കുന്ന രഘുവിന്‍റെ മകൻ പൗലോസ് (19), താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ ബിജുവിന്‍റെ മകൻ യദുകൃഷ്ണ (18) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു. താമരശ്ശേരിയിലേക്ക് വരുകയായിരുന്ന ആഞ്ജനേയ ബസ്സാണ് ബൈക്കിൽ ഇടിച്ചത്. റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ലോറിയാണ് യുവാക്കളുടെ ദേഹത്ത് കയറിയത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read More : ബസ് മാറി കയറിയിട്ടും വലയിലായി; മുത്തങ്ങയില്‍ കര്‍ണാടക മദ്യവും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍