അപകടത്തില്‍ ആന്‍റണിയുടെ  ഇടത് കൈയ്ക്കും വലത് കാലിനും പൊട്ടലുണ്ട്. തലയ്ക്കും ശരീരമാസകലവും സാരമായി പരിക്ക് പറ്റിയ ഭാര്യ വിജിത മെഡിക്കൽ കോളേജ് ആശുപത്രി തീവ്രചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തിരുവനന്തപുരം: അമിതവേഗത്തിൽ റോങ്ങ് സൈഡ് കയറി വന്ന കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് ഗർഭിണിയടക്കം മൂന്നംഗ കുടുംബത്തിന് പരിക്ക്. കഴിഞ്ഞ ഒന്നാം തീയതി വൈകിട്ട് മൂന്ന് മണിയോടെ വലിയവേളി എൽപി സ്കൂളിനു സമീപമാണ് സംഭവം. പൊഴിയൂർ സൗത്ത് കൊല്ലംകോട് വലിയതൊപ്പു പുരയിടത്തിൽ ആന്‍റണി (31) ഭാര്യ വിജിത (24) മകൻ അബ്രോൺ (ഒരു വയസ്) എന്നിവർക്കാണ് അപകടത്തിൽ സാരമായി പരിക്ക് പറ്റിയത്. 

പൗണ്ട് കടവ് ഭാഗത്ത് നിന്ന് വലിയവേളി ഭാഗത്തേക്ക് പോവുകയായിരുന്ന ആർ.എൻ.സി 532 എന്ന കെഎസ്ആർടിസി ബസ്സാണ് എതിർ ദിശയിൽ ബൈക്കിൽ വരികയായിരുന്നു കുടുംബത്തെ ഇടിച്ചു തെറിപ്പിച്ചത്. ബസ് അമിതവേഗത്തിൽ തെറ്റായ സൈഡിലൂടെയാണ് പോയതെന്ന് നാട്ടുകാർ പറയുന്നു. മൂവരെയും ഇടിച്ചുതെറിപ്പിച്ച കെഎസ്ആർടിസി ബസ് സമീപത്തെ മതിൽ തകർത്താണ് നിന്നത്. ബസിന്‍റെ ഇടിയേറ്റ് റോഡിലേക്ക് തെറിച്ചു ആന്‍റണിയേയും കുടുംബത്തേയും നാട്ടുകാർ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

അപകടത്തില്‍ ആന്‍റണിയുടെ ഇടത് കൈയ്ക്കും വലത് കാലിനും പൊട്ടലുണ്ട്. തലയ്ക്കും ശരീരമാസകലവും സാരമായി പരിക്ക് പറ്റിയ ഭാര്യ വിജിത മെഡിക്കൽ കോളേജ് ആശുപത്രി തീവ്രചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിജിത രണ്ടര മാസം ഗർഭിണിയാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഒരു വയസ്സുകാരൻ അബ്രോൺ എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ തുമ്പ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

Read More : വയനാട്ടില്‍ തോക്കുമായി മാവോയിസ്റ്റുകള്‍; പലചരക്ക് സാധനങ്ങളും കുട്ടികളുടെ ഭക്ഷണവും കവര്‍ന്നു