ബൈക്കിലിടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

എടവണ്ണ: മലപ്പുറം എടവണ്ണയില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ബൈക്കിലും തൊട്ടുപിന്നാലെ മരത്തിലുമിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ബസിന്‍റെ അമിതവേഗതയാണ് അപകടകാരണം. അപകടത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബൈക്ക് യാത്രക്കാരൻ എടവണ്ണ സ്വദേശി ഫര്‍ഷാദ്, ബസിലുണ്ടായിരുന്ന തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി ഫാത്തിമ മകള്‍ സുബൈറ എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. കോഴിക്കോടുനിന്ന് വഴിക്കടവിലേക്ക് വരുകയായിരുന്നു സന എന്ന സ്വകാര്യ ബസ് ബൈക്കിലിടിച്ചാണ് അപകടം. എടവണ്ണ കഴിഞ്ഞുള്ള വളവില്‍വെച്ച് ടിപ്പര്‍ ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്. 

എതിരെ ബൈക്കില്‍ വരുകയായിരുന്ന ഫര്‍ഷാദിനെ ഇടിച്ചുതെറിപ്പിച്ചശേഷം തൊട്ടടുത്തുള്ള മരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ബസിന്‍റെ ഇടതുവശം പൂര്‍ണ്ണമായും തകര്‍ന്നു. ഇവിടുത്തെ സീറ്റിലിരുന്നവരാണ് മരിച്ച ഫാത്തിമയും സുബൈറയും. കോഴിക്കോട് മുതല്‍ അമിതവേഗതയിലായിരുന്നെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരും പറയുന്നു. അപകടത്തില്‍ പരുക്കേറ്റ 20ലധികം ആളുകളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.