അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി പണവും മൊബൈൽ ഫോണുകളും മറ്റും മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗ കവർച്ചാ സംഘം പിടിയിൽ.

കോഴിക്കോട്: അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി പണവും മൊബൈൽ ഫോണുകളും മറ്റും മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗ കവർച്ചാ സംഘം പിടിയിൽ. മെഡിക്കൽ കോളേജ് അസി.കമ്മീഷണർ കെ.സുദർശന്റെ നേതൃത്വത്തിൽ മെഡിക്കൽകോളേജ് ഇൻസ്പെക്ടർ ബെന്നിലാലുവും കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (കാവൽ) ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് ചേലിക്കര വീട്ടിൽ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി കിഴക്കെ വാര്യം വീട്ടിൽ ഷാനിദ്എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരന്തരം അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ നിന്ന് സാധനങ്ങൾ മോഷണം പോകുന്ന സാഹചര്യത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഇൻ ചാർജ്ജ് അമോസ് മാമൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് രഹസ്യ അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ മെഡിക്കൽ കോളേജിന് സമീപം ഒരു താമസസ്ഥലത്ത് നിന്നും മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചത് സിസിടിവി- യിൽ കുടുങ്ങിയിരുന്നു. 

Read more: പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി, ഭാര്യയും തൊഴിലുടമയും ചേർന്ന് തിരിച്ച് വെട്ടി; മൂന്ന് പേർക്കും പരിക്ക്

എന്നാൽ പോലീസിനെ തെറ്റിധരിപ്പിക്കാൻ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് എടിഎമ്മിലെത്തിയത്. അതിന്റെ അന്വേഷണം നടക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് പരിസരത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ റൂമിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ തൊഴിലാളികൾ ജിംനാസിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ജിംനാസിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ വിവിധ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിലാണ് പാളയത്തുള്ള ലോഡ്ജിൽ ഒളിച്ചു കഴിയുകയായിരുന്ന ഷാനിദിനെയും രജീഷിനെയും പൊലീസ് പിടികൂടുന്നത്.

ലഹരിക്ക് അടിമകളായ പ്രതികൾ നിരവധി വാഹനമോഷണ കേസുകളിൽപ്പെട്ടവരാണെന്നും കഴിഞ്ഞ ഒരു മാസം മുമ്പേ ജയിൽ മോചിതരായതാണെന്നും, ഇവരെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നും മറ്റു പല മോഷണ കേസുകൾക്കും തുമ്പുണ്ടായതായും ഇവർക്കെതിരെ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അസി.കമ്മീഷണർ കെ.സുദർശൻ പറഞ്ഞു.

Read more: 'മാട്ടക്കണ്ണന്‍റെ' മൊഴി; മയക്കുമരുന്ന് ഡീലറെ പൊക്കി പൊലീസ്, മാരക മയക്കുമരുന്നുകള്‍ പിടികൂടി

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്പെക്ടർമാരായ അബ്ദുൾ റസാഖ്, ഹരികൃഷ്ണൻ, സാംസൺ, സൈനുദീൻ,എഎസ്ഐ ശിവദാസൻ ഡ്രൈവർ സിപിഒ സന്ദീപ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.