വീടുകളില്‍ ബാംബു കര്‍ട്ടന്‍ ഇട്ടുനല്‍കി തട്ടിപ്പ്; മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി
പ്രായമായവര്‍ മാത്രം താമസിച്ചിരുന്ന വീടുകളാണ് പൊതുവെ തട്ടിപ്പുകള്‍ക്ക് തെരഞ്ഞെടുത്തിരുന്നത്. പതിനായിരം രൂപ പോലും വിലയില്ലാത്ത കര്‍ട്ടനുകള്‍ ഇട്ടുനല്‍കി വന്‍തുക തട്ടിയതോടെയാണ് അറസ്റ്റിലായത്.
![three membered gang arrested for bamboo curtain fraud case in pathanamthitta afe three membered gang arrested for bamboo curtain fraud case in pathanamthitta afe](https://static-ai.asianetnews.com/images/01hh5czr1hzygkn4n8cta41fr6/bamboo-curtain-fraud_363x203xt.jpg)
പത്തനംതിട്ട: ബാംബു കർട്ടന്‍റെ മറവിൽ തട്ടിപ്പ് നടത്തുന്ന സംഘത്തെ പത്തനംതിട്ട ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. പതിനായിരം രൂപയിൽ താഴെ വിലയുള്ള കർട്ടൻ സ്ഥാപിച്ച ശേഷം തൊണ്ണൂറായിരം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നംഗ സംഘമാണ് പിടിയിലായത്. പ്രായമായവർ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.
കരുനാഗപ്പള്ളി തഴവ സ്വദേശി ഹാഷിം, ശൂരനാട് സ്വദേശികളായ അൻസിൽ, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രായമായവർ താമസിക്കുന്ന വീടുകളായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. കഴിഞ്ഞ ദിവസം ആറന്മുളയിലെ ഒരു വീട്ടിലെത്തിയ ഇവർ സ്ക്വയർ ഫീറ്റിന് 200 രൂപ നിരക്കിൽ ബാംബു കർട്ടൻ ഇട്ടു നൽകാമെന്ന് പറഞ്ഞു. കർട്ടനിട്ട ശേഷം 45,000 രൂപ ആവശ്യപ്പെട്ടു.
വീട്ടമ്മ അവരുടെ പക്കലുണ്ടായിരുന്ന 14,000 രൂപ പണമായി നൽകി. ബാക്കി തുകയ്ക്ക് ബ്ലാങ്ക് ചെക്കുകൾ നൽകാൻ പ്രതികൾ ആവശ്യപ്പെട്ടു. ചെക്കുകൾ അന്നുതന്നെ ബാങ്കിൽ ഹാജരാക്കിയ സംഘം 85,000 രൂപ പിൻവലിച്ചു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്. വെറും പതിനായിരം രൂപ പോലും വില ഇല്ലാത്ത കർട്ടനിട്ടാണ് വീട്ടുകാരെ ഇവർ പറ്റിച്ചത്.
കേരളത്തിൽ വ്യാപകമായി കറങ്ങി നടന്ന് ഈ രീതിയിൽ ആളുകളെ പറ്റിക്കുന്ന ബാംബു കർട്ടൻ സംഘങ്ങളെ പിടികൂടാൻ തന്നെയാണ് പൊലീസിന്‍റെ തീരുമാനം. ഇപ്പോൾ അറസ്റ്റിലായ മൂവർ സംഘത്തിൽ നിന്ന് പൊലീസ് വിശദ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ആ ഉപദേശങ്ങള്‍ എന്റേതല്ല; തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ 'ഡീപ് ഫേക്കേന്ന്' രത്തന്‍ ടാറ്റയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പുമായി പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. നഷ്ട സാധ്യതകളില്ലാത്തതും നൂറ് ശതമാനം നേട്ടം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളെന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് രത്തന്‍ ടാറ്റയുടെ 'ഉപദേശങ്ങള്‍' വ്യാജമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബുധനാഴ്ച രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രത്തന്‍ ടാറ്റ തന്റെ പേരിലുള്ള വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സോന അഗര്‍വാള്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നുള്ള വീഡിയോയുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിക്ഷേപങ്ങള്‍ രത്തന്‍ ടാറ്റ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖമാണ് വ്യാജമായി തയ്യാറാക്കിയിരിക്കുന്നത്. ഈ വ്യാജ വീഡിയോയില്‍ സോന അഗര്‍വാളിനെ തന്റെ മാനേജറായി അവതരിപ്പിച്ചുകൊണ്ട് രത്തന്‍ ടാറ്റ സംസാരിക്കുന്നതായാണ് ചിത്രീകരണം.
ഇന്ത്യയിലുള്ള എല്ലാ ഓരോരുത്തരോടും രത്തന്‍ ടാറ്റ നിര്‍ദേശിക്കുന്ന കാര്യം എന്ന തരത്തില്‍ തലക്കെട്ട് കൊടുത്തിട്ടുണ്ട്. 100 ശതമാനം ഗ്യാരന്റിയോടെ മറ്റ് റിസ്കുകള്‍ ഒട്ടുമില്ലാതെ നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ഇതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ചാനല്‍ സന്ദര്‍ശിക്കാനും വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ ആവശ്യപ്പെടുന്നു. നിരവധിപ്പേര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പണം തങ്ങളുടെ അക്കൗണ്ടുകളില്‍ വന്നതായി കാണിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും വീഡിയോയില്‍ ഉള്‍പ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...