ചിറ്റാറിൽ ക്രഷറുകൾക്ക് സമീപം പാർക്ക് ചെയ്തിരുന്ന ടോറസ് ലോറികളിൽ നിന്ന് ഡീസൽ മോഷ്ടിച്ച മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. കമ്പനിയിലെ ജീവനക്കാരനും ചിറ്റാർ സ്വദേശികളായ സഹോദരങ്ങളുമടങ്ങിയ സംഘം 60 ലിറ്ററോളം ഡീസലാണ് കവർന്നത്. നൈറ്റ് പട്രോളിംഗിനിടെയാണ് പ്രതികളെ പോലീസ് കൈയോടെ പിടികൂടിയത്.
ചിറ്റാർ: ക്രഷറുകൾക്ക് സമീപത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടോറസ് ലോറികളിൽ നിന്ന് 60 ലിറ്ററോളം ഡീസൽ കവർന്ന മൂന്നംഗ സംഘത്തെ ചിറ്റാർ പോലീസ് നൈറ്റ് പട്രോളിംഗിനിടെ പിടികൂടി. അസം ബിന്യാചര സ്വദേശി നജറുൽ ഹഖ് (38), ചിറ്റാർ പുലിക്കൂട്ടുങ്കൽ വീട്ടിൽ സനൂപ് സത്യൻ (39), ഇയാളുടെ സഹോദരൻ അനൂപ് സത്യൻ (37) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട അസം സ്വദേശിയായ മറ്റൊരു പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ആലപ്പുഴ കേന്ദ്രീകരിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന ഹരിയാന അധിഷ്ഠിത കമ്പനിയായ 'വേദ് ഇൻഫ്രാസ്ട്രക്ചറി'ന്റെ ലോറികളിലാണ് മോഷണം നടന്നത്. ഈ കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായ നജറുൽ ഹഖും ഒളിവിലുള്ള അസം സ്വദേശിയും. ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ചിറ്റാർ സ്വദേശികളായ സഹോദരങ്ങൾ ഒത്തുചേർന്ന് ഡീസൽ കവരാൻ പദ്ധതിയിടുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ രണ്ട് ലോറികളിൽ നിന്നായി 60 ലിറ്ററോളം ഡീസൽ ഊറ്റിയെടുത്ത് കന്നാസുകളിലാക്കി കാറിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോഴാണ് ചിറ്റാർ പോലീസിന്റെ നൈറ്റ് പട്രോളിങ് സംഘം ഇവിടെയെത്തിയത്. പ്രതികളെ പൊലീസ് കൈയോടെ പിടികൂടുകയും ചെയ്തു. എന്നാൽ ഇവരിൽ ഒരാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ചിറ്റാർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ, അനിൽകുമാർ, സിപിഒമാരായ സജീവ്, ടിന്റോ സെലസ്റ്റിൻ, സജിൻ എന്നിവരടങ്ങിയ പട്രോളിംഗ് സംഘമാണ് പ്രതികളെയും ഡീസലും കസ്റ്റഡിയിലെടുത്തത്. കമ്പനി സൂപ്പർവൈസറുടെ പരാതിയിൽ കേസെടുത്ത പോലീസ്, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി മൂന്ന് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

