ഓട്ടോ ഡ്രൈവർമാരായ ഹരികുമാറിനെയും രാജുവിനെയും ഏരുവ ക്ഷേത്രത്തിന് സമീപമുള്ള സ്റ്റാൻഡിൽ നിര്‍ത്തിയിട്ട വാഹനത്തിനുള്ളിൽ കയറിയാണ് തെരുവ് നായ കടിച്ചത്. 

കായംകുളം: എരുവയിൽ തെരുവുനായ ആക്രമത്തിൽ ഓട്ടോ ഡ്രൈവർമാരടക്കം മൂന്ന് പേർക്ക് പരിക്ക്. എരുവ ചിറയിൽ വടക്കതിൽ ലക്ഷ്മി ഭവനത്തിൽ ഹരികുമാർ (54), രാജു ഭവനത്തിൽ രാജു (57), കാഞ്ഞിരക്കാട്ട് പടീറ്റതിൽ രമണൻ (57) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർമാരായ ഹരികുമാറിനെയും രാജുവിനെയും ഏരുവ ക്ഷേത്രത്തിന് സമീപമുള്ള സ്റ്റാൻഡിൽ നിര്‍ത്തിയിട്ട വാഹനത്തിനുള്ളിൽ കയറിയാണ് തെരുവ് നായ കടിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സമീപത്ത് നിന്ന രമണന് കടിയേറ്റത്. പാഞ്ഞടുത്ത തെരുവ് നായ രമണനെ മറിച്ചിട്ട ശേഷമാണ് കടിച്ചത്. മൂവർക്കും കാലിനാണ് കടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


കൂടുതല്‍ വായനയ്ക്ക്: തിരുവനന്തപുരം നഗരത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് 20 മിനിറ്റോളം റോഡില്‍ കിടന്ന സ്ത്രീ മരിച്ചു 

എടപ്പാൾ നഗരത്തിലെ സ്ഫോടനം: ബൈക്കിലെത്തിയ യുവാക്കളെ കണ്ടെത്താനാകാതെ പൊലീസ്

മലപ്പുറം: എടപ്പാള്‍ ടൗണില്‍ ഉഗ്രശക്തിയുള്ള പടക്കം പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ യുവാക്കളെ കണ്ടെത്താനായില്ല. ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദ്ഗദരും സ്ഥലത്ത് പരിശോധന നടത്തി. ചങ്ങരംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവമുണ്ടായത്. തിരക്കേറിയ എടപ്പാള്‍ ടൗണ്ണിലെ, മേല്‍പ്പാലത്തിന്റെ താഴെ ട്രാഫിക് സര്‍ക്കിളില്‍ നാട്ടുകാരെ പരിഭ്രാന്തരാക്കുന്ന നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ബൈക്കില്‍ വന്ന രണ്ട് യുവാക്കള്‍ പടക്കം പോലുള്ള വസ്തു ട്രാഫിക് സര്‍ക്കിളില്‍ വെക്കുന്നതും തീ കത്തിച്ച് പൊന്നാനി ഭാഗത്തേക്ക് പോകുന്നതും നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

വാഹനങ്ങള്‍ തലങ്ങും വിലങ്ങും പോകുന്നതിന് ഇടയിലായിരുന്നു ട്രാഫിക് സർക്കിളിൽ പൊട്ടിത്തെറിയുണ്ടായത്. ഉഗ്ര ശബ്ദത്തോടെ നടന്ന പൊട്ടിത്തെറിയെ തുടർന്ന് സമീപത്തെ കോണ്‍ക്രീറ്റിന്റെ ചെറിയ കഷണം അടര്‍ന്ന് പോയിട്ടുണ്ട്. ബൈക്കിലെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തെ മറ്റ് സിസിടിവികളും പൊലീസ് പരിശോധിക്കുന്നുണ്ട്. ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. വലിയ സ്ഫോടക വസതുക്കളുടെ അവശിഷ്ടങ്ങളോ സംശയാസ്പദമായ മറ്റെന്തെങ്കിലുമോ കണ്ടെത്താനായിട്ടില്ല. സാമ്പിളുകള്‍ പരിശോധനക്കയക്കുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതിന് പിന്നാലെ പൊലീസ് സമീപത്തെ കടകളിലുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി.