പ്രായപൂര്‍ത്തിയാവാത്ത ഇതര സംസ്ഥാന പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായത്.  രഹസ്യവിവരത്തെ തുടര്‍ന്ന് എസ് ഐ സനല്‍രാജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിസോര്‍ട്ട് വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.

കോഴിക്കോട്: കക്കാടംപൊയിലിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ മൂന്നുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുല്‍പ്പറ്റ പാലത്തിങ്കല്‍ മന്‍സൂര്‍, ചീക്കോട് സ്വദേശി മുഹമ്മദ് ബഷീര്‍, കൊണ്ടോട്ടി സ്വദേശി നിസാര്‍ എന്നിവരാണ് പിടിയിലായത്. 

പ്രായപൂര്‍ത്തിയാവാത്ത ഇതര സംസ്ഥാന പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ കണ്ണികളാണ് ഇവര്‍. രഹസ്യവിവരം ലഭിച്ചതോടെ എസ് ഐ സനല്‍രാജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിസോര്‍ട്ടിലെത്തി ഇവരെ പിടികൂടുകയായിരുന്നു. കര്‍ണാടക സ്വദേശിനിയായ പെണ്‍കുട്ടി കേരളത്തിലെത്തിയത് മറ്റൊരു യുവതി മുഖേനെയാണ്. 

ഒരുമാസത്തോളം പെണ്‍കുട്ടി വയനാട്ടിലായിരുന്നു. ഈ മാസം 12 ന് അടിവാരത്തെത്തിച്ച പെണ്‍കുട്ടിയെ അവിടെ നിന്നും മന്‍സൂര്‍ കക്കാടംപൊയിലില്‍ എത്തിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് ബഷീറിന്‍റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലാണ് പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്നത്. സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ ഹോം സ്‌റ്റേയിലേക്ക് മാറ്റി. പ്രതികളെ താമരശേരി കോടതിയില്‍ ഹാജരാക്കി.