വന്യജീവി ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്, രണ്ടാളുടെ നില ഗുരുതരം; പുലിയാണെന്ന് നാട്ടുകാർ, റോഡ് ഉപരോധിച്ചു
പുലിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞെങ്കിലും ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പുലിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.
![Three people were injured in the attack by the wild animal, the locals protest Three people were injured in the attack by the wild animal, the locals protest](https://static-ai.asianetnews.com/images/01hj5kvshqx0mf8ge0be032z84/leopard-attack_363x203xt.jpg)
കല്‍പ്പറ്റ:തമിഴ്നാട് നീലഗിരി ഗൂഡല്ലൂർ പന്തല്ലൂരിൽ വന്യജീവിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയാണ് ആക്രമണം.തോട്ടം തൊഴിലാളികൾക്ക് ആണ് പരിക്ക് . ചിത്ര, ദുർഗ , വള്ളിയമ്മ എന്നിവർക്കാണ് പരിക്കേറ്റത്. പുലിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ വ്യക്തമാക്കി. ചിത്ര, ദുർഗ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ഊട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വള്ളിയമ്മ ഗൂഡല്ലൂരിലെ ആശുപത്രിയിലാണ്. പുലിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. എംഎൽഎ പൊൻ ജയശീലൻ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. പ്രദേശത്ത് നിരീക്ഷണം ഉള്‍പ്പെടെ ശക്തമാക്കി പുലിയാണോ ആക്രമിച്ചതെന്നകാര്യം ഉള്‍പ്പെടെ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.