കൊച്ചിയിലെ കാക്കനാട് നിന്ന് 20 ലക്ഷത്തിന്റെ സ്വർണം മോഷ്ടിച്ച പശ്ചിമ ബംഗാൾ സ്വദേശികളെ തൃക്കാക്കര പൊലീസ് പിടികൂടി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ വനമേഖലയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ അതിസാഹസികമായാണ് പൊലീസ് വലയിലാക്കിയത്. മോഷ്ടിച്ച സ്വർണവും പണവും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്

കൊച്ചി: കേരളത്തിൽ നിന്നും 20 ലക്ഷത്തിന്റെ സ്വർണ്ണവുമായി മുങ്ങി ആൻഡമാൻ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ അതിസാഹസീകമായി പിടികൂടി തൃക്കാക്കര പൊലീസ്. കാക്കനാട് സെസ്സിലെ ആമി എക്സ്പോർട്ട്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് സ്വർണവുമായി പ്രതികൾ മുങ്ങിയത്. പശ്ചിമ ബംഗാൾ സ്വദേശികളായ മൂന്ന് പേരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായതോടെ തൃക്കാക്കര പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ വനമേഖലയിൽ ഇവരുണ്ടെന്ന് കണ്ടെത്തിയത് കേസിൽ നിർണായകമായി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അതിസാഹസികമായ നീക്കത്തിലൂടെയാണ് പ്രതികളെ വലയിലാക്കിയത്. മോഷ്ടിച്ച സ്വർണ്ണവുമായി വനാന്തരങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. പ്രതികളെ കൊച്ചിയിലെത്തിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. പ്രതികളിൽ നിന്ന് തൊണ്ടിമുതലും സ്വർണം വിറ്റ കാശും പിടിച്ചെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player