'നാടിന് പ്രിയങ്കരൻ, സന്തോഷ കുടുംബം': എന്നിട്ടും ബിനു എന്തിന് ഇങ്ങനെ ചെയ്തു? വിശ്വസിക്കാനാകാതെ നാട്ടുകാർ
തലേ ദിവസം രാത്രിയിലും ആ കുടുംബത്തെ ക്ഷേത്രോത്സവത്തില്‍ കണ്ടവര്‍ക്ക് അത് വിശ്വസിക്കാനാകാത്ത വാര്‍ത്തയായിരുന്നു.
![thrissur husband kills wife then commits suicide updates joy thrissur husband kills wife then commits suicide updates joy](https://static-ai.asianetnews.com/images/01hms0vcqny9k5qj26kd6mrnsm/thrissur-murder_363x203xt.jpg)
തൃശൂര്‍: കൊരട്ടി ഖന്നാനഗറില്‍ വെട്ടേറ്റ് മരിച്ച ഷീജയുടേയും കൃത്യത്തിന് ശേഷം ട്രെയിന് മുന്നില്‍ ചാടി മരിച്ച ബിനുവിന്റെയും മരണത്തില്‍ ഞെട്ടി നാട്ടുകാര്‍. ഷീജയെയും മക്കളായ അഭിനവ്, അനുഗ്രഹ എന്നിവരെയും വെട്ടിയ ശേഷമാണ് ബിനു കൊരട്ടിയിലെത്തി ട്രെയിന് മുന്നില്‍ ചാടി മരിച്ചത്. പുലര്‍ച്ചെ കേട്ട വാര്‍ത്ത വിശ്വസിക്കാനാകാതെ സമീപവാസികള്‍ ഇവരുടെ വീട്ടിലേക്ക് ഓടിയെത്തി. വീടിനകത്ത് നിശ്ചലയായി ചോര വാര്‍ന്ന് കിടന്ന ഷീജയെ കണ്ട നാട്ടുകാര്‍ക്ക് കൃത്യത്തിന് പിന്നില്‍ ബിനുവാണെന്ന കാര്യം അപ്പോഴും വിശ്വസിക്കാനായിരുന്നില്ല.
തലേ ദിവസം രാത്രിയിലും ഈ കുടുംബത്തെ ക്ഷേത്രോത്സവത്തില്‍ കണ്ടവര്‍ക്കും അത് വിശ്വസിക്കാനാകാത്ത വാര്‍ത്തയായിരുന്നു. ബിനുവും ഷീജയും മക്കളായ അഭിനവിനും അനുഗ്രഹയുമൊത്ത് ഏറെ നേരം ക്ഷേത്രത്തിലുണ്ടായിരുന്നു. രാത്രി 11.30ഓടെ ഷീജയും കുട്ടികളും വീട്ടില്‍ തിരിച്ചെത്തിയത് കണ്ടതായി അയല്‍വാസികള്‍ പറഞ്ഞു. കുട്ടികളോടും ഷീജയോടും വളരെ സ്നേഹത്തോടെയാണ് ബിനു പെരുമാറിയിരുന്നത്. കുട്ടികളുമായി മിക്കവാറും ദിവസങ്ങളില്‍ ബിനു പുറത്ത് പോകുന്നതും ഭക്ഷണം വാങ്ങിക്കൊടുക്കുന്നതും സ്ഥിര കാഴ്ചകളായിരുന്നു. നാട്ടുകാര്‍ക്കും ബിനുവിനെ കുറിച്ച് നല്ല അഭിപ്രായമാണ്. എല്ലാവര്‍ക്കും സഹായി കൂടിയായിരുന്നു ബിനു. നാട്ടിലെ പൊതുപ്രശ്നങ്ങളിലെല്ലാം ബിനുവിന്റെ സാന്നിധ്യമുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി പറയുന്നു. എന്നാല്‍ ഈ കൃത്യം ചെയ്യാനുള്ളത്ര പ്രശ്നം ഉള്ളതായി ആര്‍ക്കും അറിവില്ല. വീട്ടുജോലികള്‍ക്കൊപ്പം തന്നെ തയ്യല്‍ ജോലികളും ചെയ്ത് ഷീജയും കുടുംബത്തിലേക്കുള്ള വക കണ്ടെത്തിയിരുന്നു. മദ്യപാനമോ മറ്റ് ദുശീലങ്ങളോ ബിനുവിനുള്ളതായി ആര്‍ക്കും അറിവില്ല. എന്തിനാണ് കൃത്യം ചെയ്തതെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
'സേവ്യറിനെ കൊന്നത്', വികാരിയെയും ഭാരവാഹികളെയും അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍