വിദേശത്തുള്ള മേയർ നാളത്തെ യോഗം മാറ്റിവച്ചെന്നുള്ള അറിയിപ്പ് നോട്ടീസിൽ ഒപ്പുവച്ചതെങ്ങനെയെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ ഉന്നയിച്ചിട്ടുണ്ട്
തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയറുടെ നിരന്തരമുള്ള വിദേശയാത്രകളിൽ ദുരൂഹതയും ധൂർത്തുമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ. മേയർ എം കെ വർഗീസ് ശ്രീലങ്കയിലേക്ക് ടൂർ പോയതിനാൽ നാളെ 25/01/2025 ന് വെച്ച കൗൺസിൽ യോഗവും, മാസ്റ്റർ പ്ലാൻ യോഗം പോലും മാറ്റിവെച്ചത് തൃശ്ശൂർ ജനതയോടുള്ള അവഹേളനവും വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. മേയർ സ്ഥലത്ത് ഇല്ലെങ്കിൽ ഡെപ്യൂട്ടി എം എൽ റോസിയുടെ അധ്യക്ഷതയിൽ കൗൺസിൽ യോഗം ചേരാമെന്നിരിക്കെ, ഇതിന് മേയർ അനുവാദം നൽകാത്തത് എന്തുകൊണ്ടെന്നും രാജൻ ജെ പല്ലൻ ചോദിച്ചു. മേയറുടെ വിദേശയാത്രകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും തൃശൂർ കോർപറേഷൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എം കെ വർഗീസ് മേയറായി ചർജെടുത്തതിനു ശേഷം കോർപറേഷനിലെ സി പി എമ്മിന്റെയും എൽ ഡി എഫിലേയും നേതാക്കളുമായി ഇന്ത്യയ്ക്ക് അകത്തും, പുറത്തുമായി നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് മേയർ പോയതൊഴികെ മറ്റൊന്നും കൗൺസിലിനെ അറിയിച്ചിട്ടില്ല. കോർപ്പറേഷനിലെ ജനങ്ങൾ നൽകുന്ന നികുതി പണം ഉപയോഗിച്ചും മേയർ എന്ന നിലയിലെ സ്വാധീനം ഉപയോഗിച്ച് പണം പിരിവ് നടത്തിയും മേയറും സംഘവും നടത്തിയ വിദേശയാത്രകൾ ധൂർത്തിന്‍റെയും അഴിമതിയുടെയും ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ ചൂണ്ടിക്കാട്ടി. ഇതിനുമുമ്പ് മേയർ വിദേശയാത്രകൾ നടത്തിയപ്പോൾ മാസ്റ്റർപ്ലാനുമായും നികുതി വർദ്ധനവും ബന്ധപ്പെട്ട് സോണൽ ചർച്ചകളും അദാലത്തുകൾ പോലും മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ഡെപ്യൂട്ടി എം എൽ റോസിയെ വിശ്വാസത്തിൽ എടുക്കാതെ നാളത്തെ കൗൺസിലിൽ യോഗവും മാസ്റ്റർ പ്ലാൻ യോഗം പോലും മാറ്റിവയ്ക്കേണ്ടി വന്നത് മേയറുടെ ധിക്കാരപരമായ നടപടിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
നാളെ 25 ന് രാവിലെ 11 മണിക്ക് നിശ്ചയിച്ചിരുന്ന യോഗവും 3 മണിയിലെ കൗൺസിൽ യോഗവും ചില സാങ്കേതിക കാരണങ്ങളാൽ 28/01/2025 തീയതിക്ക് മാറ്റിവെച്ചതായി കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും മേയർ ഒപ്പുവെച്ച നോട്ടീസ് വിതരണം ചെയ്തിട്ടുണ്ട്. വിദേശത്തുള്ള മേയർ എങ്ങനെയാണ് ഈ അറിയിപ്പ് നോട്ടീസിൽ ഒപ്പുവച്ചതെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ ചോദിച്ചു.
