2023 ഫെബ്രുവരി 18ന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്
തൃശൂര്‍: പോക്‌സോ കേസ് ഒത്തുതീര്‍ക്കാന്‍ അതിജീവിതയുടെ പിതാവിനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ചെങ്ങാലൂര്‍ എടത്തൂട്ട് പാലം മൂക്കുപറമ്പില്‍ ഹരിദാസന്‍ എന്ന ദാസന്റെ (59) ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗിരീഷ് തള്ളിയത്. 2023 ഫെബ്രുവരി 18ന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യുവതിയുടെ വാഗ്ദാനം യുകെയിൽ വമ്പൻ ജോലി! അഞ്ചര ലക്ഷം കണ്ണുമടച്ച് നൽകി ആലപ്പുഴ സ്വദേശി; ഒടുവിൽ അറസ്റ്റ്
പോക്‌സോകേസില്‍ പ്രതിയായ ഹരിദാസന്‍ കൂട്ടുകാരനുമായെത്തി കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ പിതാവിനെ സമീപിച്ചിരുന്നു. പിതാവ് ഒത്തുതീര്‍പ്പിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന് പിതാവ് വരുന്ന സമയത്ത് ക്രിക്കറ്റ് ബാറ്റുപയോഗിച്ച് തലയിലും വയറിലും ഹരിദാസന്‍ മര്‍ദിച്ചെന്നാണ് കേസ്. തടയാന്‍ വന്ന സുഹൃത്തിനെ വടിവാളുപയോഗിച്ച് കഴുത്തിനു താഴെ വെട്ടുകയും ചെയ്തിരുന്നു.
പോക്‌സോ കേസ് പ്രതി സാക്ഷിയെ ഭീഷണിപ്പെടുത്തി കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിച്ചതെന്നും ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികളുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടും ജാമ്യപേക്ഷ തള്ളിയത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

അതേസമയം കഴിഞ്ഞ ദിവസം കാസർകോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പന്ത്രണ്ട് വയസുകാരനെ പിടികൂടിയപ്പോള്‍ ചുരുളഴിഞ്ഞത് കുട്ടിയുടെ പീഡന വിവരം അടക്കമുള്ള കാര്യങ്ങളാണെന്നതാണ്. കുട്ടിയെ പീഡനത്തിന് ഇരയാക്കിയതിന് കാസര്‍കോട് രാജപുരം സ്വദേശിയായ രമേശനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് കാസര്‍കോട് രാജപുരത്ത് പന്ത്രണ്ട് വയസുകാരന്‍ പിടിയിലായത്. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞത്. മൊബൈലില്‍ ഇങ്ങനെ വീഡിയോ പകര്‍ത്തുന്നത് വ്യാപാരിയായ രമേശന് വേണ്ടിയാണെന്നും കുട്ടി വെളിപ്പെടുത്തി. ഇങ്ങനെ നിരവധി തവണ താന്‍ സ്ത്രീകള്‍ കുളിക്കുന്നത് അയാള്‍ പറഞ്ഞിട്ട് പകര്‍ത്തിയിട്ടുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് പന്ത്രണ്ടു വയസുകാരന്‍, രമേശന്‍ തന്നെ പീഡിപ്പിക്കാറുണ്ടെന്ന വിവരവും പുറത്തുവിട്ടത്. കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ 45 വയസുകാരനായ രമേശനെ പീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ആഹാര സാധനങ്ങള്‍ വാങ്ങിക്കൊടുത്തും മറ്റ് പ്രലോഭനങ്ങള്‍ നടത്തിയുമായിരുന്നു പീഡനം. പോക്സോ അടക്കമുള്ള വകുപ്പുകളാണ് രമേശനെതിരെ ചുമത്തിയിരിക്കുന്നത്.
