കവർച്ച, പോക്സോ അടക്കം വിവിധ സ്റ്റേഷനുകളിലായി 11 ലേറെ കേസുകളിൽ പ്രതിയായ 26കാരകനെയാണ് ഹണിട്രാപ്പ് കേസിൽ ജാമ്യത്തിലിറങ്ങാനിരിക്കെ കാപ്പ ചുമത്തി അകത്താക്കിയത്.

തൃശൂര്‍: കവര്‍ച്ചാ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും കവര്‍ച്ചാ കേസിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ അലി അഷ്‌കറിനെയാണ് (26) കാപ്പ ചുമത്തി ജയിലിലടച്ചത്. ഹണി ട്രാപ്പില്‍പ്പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങാന്‍ ഇരിക്കെയാണ് കാപ്പ ചുമത്തിയത്. 

കവര്‍ച്ചാ കേസിലെ പ്രതികളായ കൈപ്പമംഗലം തിണ്ടിക്കല്‍ ഹസീബ്, മതിലകം സ്വദേശി ഊളക്കല്‍ സിദ്ദിക്ക് എന്നിവരെ മുന്‍ ദിവസങ്ങളില്‍ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. 2022ല്‍ വാടാനപ്പള്ളിയില്‍ അടയ്ക്കാ കടയില്‍നിന്നും 115 കിലോ അടയ്ക്ക മോഷണം നടത്തിയ കേസിലും 2022ല്‍ ചാലക്കുടിയില്‍ ബൈക്ക് മോഷണം ചെയ്ത കേസിലും 2023ല്‍ തൃശൂര്‍ ശക്തന്‍ നഗറില്‍ മധ്യവയസ്‌കനെ ആക്രമിച്ച് രണ്ടു പവന്റെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്ത കേസിലും 2019,2020, 2021 വര്‍ഷങ്ങളില്‍ മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമ കേസിലെ പ്രതിയും 2021ല്‍ വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസിലെ പ്രതിയുമാണ്. 

ക്യാമറ വച്ചത് നൈറ്റ് വിഷനുണ്ടെന്ന ഉറപ്പിൽ, തൊട്ടുമുന്നിൽ മാലിന്യം തള്ളിയ വാഹനം അവ്യക്തം, കമ്പനിക്ക് പണിയാകും

ഇയാളുടെ പേരില്‍ നിലവില്‍ 11 ഓളം കേസുകളുണ്ട്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ ശുപാര്‍ശയില്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മതിലകം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജി, സബ് ഇന്‍സ്‌പെക്ടര്‍ രമ്യ കാര്‍ത്തികേയന്‍, എ.എസ്.ഐമാരായ വിന്‍സി, തോമസ് എന്നിവരാണ് കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം