തടയാൻ ശ്രമിച്ച ഉടമകളിൽ ഒരാളായ കോടശ്ശേരി സൈനുദ്ദീനും മരുമകനും അബ്ദുൽ റഫീഖിനും പരിക്കേറ്റു. സൈനുദീന്റെ തൊട്ടടുത്തുള്ള ഹോസ്റ്റൽ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ സ്ഥലം ഉടമസ്ഥത സംബന്ധിച്ച് ബന്ധുക്കൾ തമ്മിലുള്ള തർക്കം കാരണം ഒരു സംഘം ടിപ്പർ ലോറിയിൽ എത്തി വീട്ടുവഴിയിൽ പാറക്കല്ലുകൾ തള്ളി. തടയാൻ ശ്രമിച്ച രണ്ട് ഉടമകൾക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോട്ടക്കൽ എടരിക്കോട് അരീക്കലിൽ ഹോസ്റ്റലിനും വീടിനും ഇടയിൽ കൂടിയുള്ള വഴിയിൽ ടിപ്പർ ലോറിയിൽ എത്തിയ സംഘം പാറക്കല്ലുകൾ
തള്ളിയിടുകയായിരുന്നു. തടയാൻ ശ്രമിച്ച ഉടമകളിൽ ഒരാളായ കോടശ്ശേരി സൈനുദ്ദീനും മരുമകനും അബ്ദുൽ റഫീഖിനും പരിക്കേറ്റു. സൈനുദീന്റെ തൊട്ടടുത്തുള്ള ഹോസ്റ്റൽ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.
സൈനുദ്ദീന്റെ വീട്ടിലേക്കുള്ള വഴിയിൽ സഹോദരപുത്രനും അവകാശമുണ്ട്. ഇവരുടെ പേരിലുള്ള ഭൂമിയും വീടും വിൽക്കുന്നത് സംബന്ധിച്ച തർക്കമാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സഹോദരന്റെ പേരിലുള്ള സ്ഥലം വാങ്ങി എന്ന് പറയുന്നവരാണ് അക്രമം നടത്തിയത് എന്നാണ് ആക്ഷേപം. സംഭവത്തില്‍ കേസെടുത്ത കോട്ടക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ വഴി പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
