Tiger Attack : പുല്ലങ്കോട് എസ്റ്റേറ്റിൽ കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ജഡം: കടുവ തിന്നതെന്ന് നിഗമനം
പന്നിയെ കൊന്ന് തിന്ന സ്ഥലത്തെ അവസ്ഥകണ്ടതോടെ തൊഴിലാളികൾ ഭീതിയിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കരുവാരക്കുണ്ട് മേഖലയിൽ വന്യ മൃഗങ്ങളുടെ അക്രമണവും സാന്നിദ്ധ്യവുമുണ്ട്.
മലപ്പുറം: ചെങ്കോട് മലവാരത്തിലെ പുല്ലങ്കോട് എസ്റ്റേറ്റിൽ കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ജഡം കണ്ടെത്തി. കഴിഞ്ഞ ദിവസം പുലർച്ചെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് പന്നിയുടെ ജഡം കണ്ടെത്തിയത്. കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപാടുകളും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും സമീപത്തുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ ടാപ്പിംഗ് ചെയ്ത് കൊണ്ടിരിക്കുന്ന കൊടിയത്ത് ജയപ്രകാശ്, എടക്കണ്ടൻ ലത്തീഫ് എന്നിവരാണ് കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ശരീര ഭാഗം കണ്ടത്. പുല്ലങ്കോട് എസ്റ്റേറ്റ് സിനിയർ മാനേജറുടെ ബംഗ്ലാവിന് സമീപത്തെ 2006 റീ പ്ലാന്റിംഗ് ഏരിയയിലാണ് സംഭവം.
കാളികാവ് ടൗണുകളുടേയും മറ്റ് ജനവാസ കേന്ദ്രങ്ങളുടേയും ഏതാനും മീറ്റർ സമീപത്താണ് പന്നിയെ കൊന്ന് തിന്നത്. കഴിഞ്ഞ ഒരാഴ്ച മുമ്പ് പുല്ലങ്കോട് 2013 റീ പ്ലാന്റിംഗ് ഏരിയക്ക് സമീപത്തെ മറ്റൊരു സ്വകാര്യ തോട്ടത്തിൽ വെച്ച് ടാപ്പിംഗ് തൊഴിലാളികൾ കടുവയെ കണ്ടിരുന്നു. പന്നിയെ കൊന്ന് തിന്ന സ്ഥലത്തെ അവസ്ഥകണ്ടതോടെ തൊഴിലാളികൾ ഭീതിയിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കരുവാരക്കുണ്ട് മേഖലയിൽ വന്യ മൃഗങ്ങളുടെ അക്രമണവും സാന്നിദ്ധ്യവുമുണ്ട്.