വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനവുമായി എത്തി കടുവയെ തുരത്തുകയായിരുന്നു
സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളിയില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവ സാന്നിധ്യം. വടാനക്കവലയിലെ ജനവാസ കേന്ദ്രത്തിലേക്ക് കാട്ടുപന്നിയുടെ പിന്നാലെയാണ് കടുവ എത്തിയത്. പന്നിയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നാണ് നിഗമനം. എന്നാല്‍ ഏറെ നേരം ഇവിടെയുള്ള കൃഷിയിടത്തില്‍ കടുവയുണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനവുമായി എത്തി തുരത്തുകയായിരുന്നു. വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
അതിനിടെ മേപ്പാടിക്കടുത്ത മുണ്ടക്കൈയില്‍ ഒരു ജനവാസകേന്ദ്രത്തില്‍ കാട്ടാന എത്തിയതായി വിവരമുണ്ട്. മുണ്ടക്കൈ എച്ച് എം എല്‍ എസ്റ്റേറ്റ് പരിസരത്താണ് ആന ഇറങ്ങിയത്. സ്ഥിരമായി കാട്ടാന സാന്നിധ്യമുള്ള മേഖലയാണ് മുണ്ടക്കൈയും പരിസരപ്രദേശങ്ങളും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നെയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം മൂന്നാം ദിനവും വിജയം കണ്ടിട്ടില്ല. ദൗത്യസംഘം അടുത്ത് എത്തുമ്പോഴേക്കും ആന ഉൾക്കാട്ടിലേക്ക് നീങ്ങുന്നതാണ് വെല്ലുവിളി. മോഴയുടെ കലിയും പ്രതിസന്ധിയാണ്. ദൗത്യം തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു. തികഞ്ഞ ആത്മാവിശ്വാസത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായ പദ്ധതിയുമായായിരുന്നു ദൗത്യസംഘം ഇന്ന് കാട്ടിൽ കയറിയത്. 10 ടീമായി തിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം - ഒരു ഘട്ടത്തിൽ100 മീറ്റർ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യം കിട്ടുകയും ചെയ്തു. മണ്ണുണ്ടി ഭാഗത്ത് കാട്ടാനയെ മയക്കുവെടി വെക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഒരുക്കങ്ങളും തുടങ്ങി. എന്നാൽ 12:30 ഓടെ ആനയുടെ സിഗ്നൽ കിട്ടാതായി. വയനാട് വന്യജീവി സങ്കേതത്തിലെ കുറ്റിക്കാടുകളും വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും എല്ലാമാണ് ദൗത്യം ദുഷ്കരമാക്കിയതെന്ന് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്ന ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നോർത്ത് വയനാട് സൗത്ത് വയനാട് വയനാട് വന്യജീവി സങ്കേതം നിലമ്പൂർ സൗത്ത്, നോർത്ത് ആര്‍ആര്‍ടി മണ്ണാർക്കാട് ആര്‍ആര്‍ടി, കോഴിക്കോട് ആര്‍ആര്‍ടി വിഭാഗത്തിലെ 200 ഓളം ജീവനക്കാർ സംഘത്തിലുണ്ട്.
