പുലിയുണ്ടെന്ന് സംശയം; നെയ്യാറ്റിൻകരയിൽ വനംവകുപ്പ് കെണി സ്ഥാപിച്ചു
പുലിശല്യമുണ്ടെന്ന സംശയത്തെ തുടർന്ന് നെയ്യാറ്റിൻകര കൊടങ്ങാവിളയിലെ കാടുപിടിച്ചു കിടക്കുന്ന മേഖലയിലാണ് വനംവകുപ്പ് കെണി സ്ഥാപിച്ചത്.
നെയ്യാറ്റിൻകര: പുലിശല്യമുണ്ടെന്ന സംശയത്തെ തുടർന്ന് നെയ്യാറ്റിൻകര കൊടങ്ങാവിള പറമ്പുവിളയിൽ വനംവകുപ്പ് കെണി സ്ഥാപിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കൊടങ്ങാവിളയിലെ കാടുപിടിച്ചു കിടക്കുന്ന മേഖലയിലാണ് വനംവകുപ്പ് കെണി സ്ഥാപിച്ചത്.
നാല് ആടുകളെ അജ്ഞാതജീവി കൊന്നതോടെയാണ് കൊടങ്ങാവിളയും പരിസരവും ഭീതിയിലായത്. പുലിയോട് സാദൃശ്യമുളള ജീവിയെ കണ്ടതായി നാട്ടുകാരിൽ ചിലർ അറിയിക്കുകയും ചെയ്തു. ഇതേതുടർന്ന് പ്രദേശത്ത് പുലിയുണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു.
തുടർന്ന് വനംവകുപ്പ് പ്രദേശത്തെത്തി പരിശോധന നടത്തി. എന്നാൽ വലിയ കാൽപ്പാടുകൾ കണ്ടെത്തിയതല്ലാതെ പരിശോധനയിൽ പുലിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ വനംവകുപ്പിന് കിട്ടിയിട്ടില്ല. ജീവിയുടെ കാഷ്ഠവും കണ്ടെടുത്തത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രദേശത്ത് കാടുപിടിച്ചു കിടക്കുന്ന ഭൂമി വെട്ടിത്തളിക്കുന്ന ജോലികളും ഉടൻ തുടങ്ങുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.