വാഹനാപകടത്തില്‍ കൈവിരല്‍ നഷ്ടപ്പെട്ട 37-കാരന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു. സെക്കന്റ് ടോ-ടു-തമ്പ് ട്രാന്‍സ്ഫര്‍ സര്‍ജറി എന്നറിയപ്പെടുന്ന ഈ ചികിത്സയിലൂടെയാണ് വിരല്‍ പുനസ്ഥാപിച്ചത്. രോഗി ഇപ്പോള്‍ റീഹാബിലിറ്റേഷന്‍ ചികിത്സയിലും ഫിസിയോതെറാപ്പിയിലുമാണ്.

കോഴിക്കോട്: ആറ് മാസം മുന്‍പുണ്ടായ വാഹനാപകടത്തില്‍ കൈ വിരല്‍ നഷ്ടമായ യുവാവിന് പകരമായി കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അപൂര്‍വ ചികിത്സ നടന്നത്. അപകടത്തില്‍ 37കാരന്റെ ഇടത് കൈവിരല്‍ പൂര്‍ണമായും വേര്‍പ്പെട്ട നിലയിലായിരുന്നു. വിരല്‍ നഷ്ടമായതോടെ കൈയ്യുടെ പ്രവര്‍ത്തനം താളം തെറ്റുകയും ജീവിതം പ്രതിസന്ധിയിലാകുന്ന അവസ്ഥയില്‍ എത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് നഷ്ടമായ വിരലിന് പകരമായി കാലിലെ വിരല്‍ വച്ചുപിടിപ്പിക്കുതിലേക്ക് കാര്യങ്ങള്‍ എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെക്കന്റ് ടോ-ടു-തമ്പ് ട്രാന്‍സ്ഫര്‍ സര്‍ജറിയിലൂടെയാണ് വിരല്‍ വച്ചുപിടിപ്പിച്ചത്. ഘട്ടംഘട്ടമായ പുനര്‍നിര്‍മാണ ചികിത്സയാണ് യുവാവിന് നല്‍കിയത്. ആദ്യം ട്യൂബ്ഡ് ഗ്രോയിന്‍ ഫ്‌ളാപ്പ് ഉപയോഗിച്ച് മൃദുകോശങ്ങളെ പാകപ്പെടുത്തുന്ന പ്രക്രിയ നടത്തി. തുടര്‍ന്ന് കഴിഞ്ഞ മാസം 18ന് മൈക്രോവാസ്‌കുലാര്‍ സെക്കന്‍ഡ് ടോ ട്രാന്‍സ്ഫര്‍ മുഖേന വിരല്‍ പുനസ്ഥാപിച്ചു. ഈ ശസ്ത്രക്രിയയില്‍ കയ്യിലേക്ക് വിരല്‍ മാറ്റിസ്ഥാപിക്കുകയും രക്തക്കുഴലുകള്‍ പുനസംയോജിപ്പിക്കുകയും ചെയ്തു. രോഗിക്ക് റീഹാബിലിറ്റേഷന്‍ ചികിത്സയും ഫിസിയോതെറാപ്പിയും ആരംഭിച്ചിട്ടുണ്ടെന്നും കൈയ്യുടെ പ്രവര്‍ത്തനക്ഷമത പരമാവധി വീണ്ടെടുക്കുന്നതിന് ശ്രമങ്ങള്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.