സഞ്ചാരികള്‍ക്ക് ഇനി സൈക്കിളില്‍ സഞ്ചരിച്ച് മൂന്നാറിന്റെ സൗന്ദര്യം ആസ്വാദിക്കാം
മാലിന്യ വിമുക്ത മൂന്നാറെന്ന ആശയം ജനങ്ങളില്‍ എത്തിക്കുന്നതോടൊപ്പം മൂന്നാറിന്റെ സൗന്ദര്യം നെറുകയിലെത്തിക്കുന്നതിനും ഇത്തരം ആശയങ്ങള്‍ ഗുണകരമാകുമെന്ന കണ്ടെത്തലാണ് ഡിടിപിസിയുടെ
മൂന്നാർ: വിനോദസഞ്ചാരികള്‍ക്ക് ഇനി സൈക്കിളില്‍ ഉല്ലാസയാത്ര നടത്തി മൂന്നാറിന്റെ സൗന്ദര്യം ആസ്വാദിക്കാം. ഡിടിപിസി മൈ ബൈക്ക് എന്ന സംഘടനയുമായി സഹകരിച്ചാണ് പദ്ധതി തയ്യറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 30 സൈക്കിളാണ് മൂന്നാറിലെത്തിച്ചിരിക്കുന്നത്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സൈക്കിളില്‍ യാത്ര ചെയ്ത് പ്രക്യതിയെ തൊട്ടറിയാന്‍ അവസരമൊരുക്കുകയാണ് ഡിടിപിസിയും മൈ ബൈക്ക് എന്ന സ്വകാര്യ സംഘടനയും.
മാലിന്യ വിമുക്ത മൂന്നാറെന്ന ആശയം ജനങ്ങളില്‍ എത്തിക്കുന്നതോടൊപ്പം മൂന്നാറിന്റെ സൗന്ദര്യം നെറുകയിലെത്തിക്കുന്നതിനും ഇത്തരം ആശയങ്ങള്‍ ഗുണകരമാകുമെന്ന കണ്ടെത്തലാണ് ഡിടിപിസിയുടെ ഇത്തരം ആശയങ്ങള്‍ക്ക് പിന്നില്‍. വരുമാനത്തില്‍ കവിഞ്ഞ് ജനങ്ങളുടെ ആരോഗ്യ പരിപാലനവും ഇതിലൂടെ അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ദേവികുളം എംഎല്‍എ അഡ്വ. എ രാജ നിര്‍വ്വഹിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിവധി മേഖലകളില്‍ സൈക്കിളിംങ്ങ് റൈഡുകള്‍ നടത്തുന്ന കമ്പനിയാണ് മൈ ബൈക്ക്. സംസ്ഥാനത്ത് കൊച്ചിയിലും ഇപ്പോള്‍ മൂന്നാറിലുമാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് കമ്പനി അംഗം ആദില്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 30 സൈക്കിളുകളാണ് എത്തിച്ചിരിക്കുന്നത്. ഡിടിപിസി അംഗം റോയി, കെടിഎം പ്രതിനിധി വിനോദ്, ഷോക്കേഴ്സ് പ്രതിനിധി സജു ചാക്കോ, കൂടാതെ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.