തൃശൂർ വെങ്ങിണിശ്ശേരിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് പരിക്കേറ്റു. ഇതിൽ ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് വേനൽമഴയോടനുബന്ധിച്ച് പലയിടത്തും ഇടിമിന്നൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് ഒരു യുവാവ് മരിക്കുകയും ചെയ്തു

തൃശൂർ: തൃശൂർ വെങ്ങിണിശ്ശേരിയിയിൽ കളിക്കുന്നതിനിടെ 4 കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്. ക്രിക്കറ്റ് കളിക്കുന്നത്തിനിടെ വൈകിട്ട് 5.30 ഓടെയാണ് കുട്ടികൾക്ക് ഇടിമിന്നലേറ്റത്. പത്തിലേറെ കുട്ടികൾ കളിക്കാൻ ഉണ്ടായിരുന്നു. ഇതിൽ ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. പത്തിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവർ. ഇതിൽ ശിവകൃഷ്ണയ്ക്ക് കാലിന് കാര്യമായി പൊള്ളലേറ്റു. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ദയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് ഇന്ന് വേനൽ മഴയ്ക്കൊപ്പം പലയിടങ്ങളിലും ഇടിമിന്നലേറ്റുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെങ്ങന്നൂരിൽ ഇടിമന്നലേറ്റ് ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു.

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

സംസ്ഥാനത്ത് വേനൽമഴ ശക്തമായതിനൊപ്പം പലയിടത്തും ഇടിമിന്നലേറ്റുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് ആസിഫ് അഷറഫ് (23 ) ആണ് മരിച്ചത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം.

നേരത്തെ കോന്നിയിൽ ഇടിമിന്നലേറ്റ് 64 കാരന് പരുക്കേറ്റിരുന്നു. കോന്നി ഇളകൊള്ളൂർ സ്വദേശി രാധാകൃഷ്ണനാണ് പരിക്കേറ്റത്. മിന്നലേറ്റുള്ള വീഴ്ചയിൽ ബോധം പോവുകയും, കൈക്ക് പൊട്ടലുമേറ്റു. കോന്നി മെഡിക്കൽ കോളേജിൽ രാധാകൃഷ്ണൻ ചികിത്സ തേടി. ഇതിനിടെ പെരുങ്കടവിളയിലും ഇടിമിന്നൽ നാശം വിതച്ചു. പെരുങ്കടവിള സ്വദേശി ബൈജുവിന്റെ വീട്ടിൽ ഇടിമിന്നലേറ്റ് ഗൃഹോപകരണങ്ങൾ നശിച്ചു. വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. വലിയ ശബ്ദത്തോടെ വൈദ്യുത ഗൃഹോപകരണങ്ങൾ പൊട്ടിത്തെറിച്ചു. വീട്ടിലെ ഫ്രിഡ്ജ്, ടി വി മുതലായ ഉപകരണങ്ങൾ കേടായി. സ്വിച്ച് ബോർഡുകൾ ഇളകി തെറിച്ചു. വീടിന്‍റെ ചുവരിൽ വിള്ളലുകളുണ്ടായിട്ടുണ്ട്.

YouTube video player