കൈ കാണിച്ച് നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന് പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവന്നു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിശദമായി പരിശോധിച്ചപ്പോഴാണ് ഇവരുടെ യാത്രാ ലക്ഷ്യം മനസിലായത്.

കോഴിക്കോട്: ഫറോക്ക് ഭാഗത്തേക്ക് വിൽപനക്കായി കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ. ഫറോക്ക് സ്വദേശികളായ നല്ലൂർ കളത്തിൽ തൊടി പ്രജോഷ് പി (44) ഫാറൂഖ് കോളേജ് ഓലശ്ശേരി ഹൗസിൽ അഭിലാഷ് കെ (26) കൊളത്തറ സ്വദേശി കണ്ണാടികുളം തിരുമുഖത്ത് പറമ്പ് ബിനീഷ് പി (29)എന്നിവരെ കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നല്ലളം ഇൻസ്‌പെക്ടർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് പിടികൂടിയത്.

Add Asianetnews as a Preferred SourcegooglePreferred

പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ അതിവേഗത്തിൽ പോയ കാർ അരീക്കാട് ജംഗ്ഷനിൽ വച്ച് പോലീസ് തടഞ്ഞു നിർത്തി സ്റ്റേഷനിൽ കൊണ്ട് വന്നു. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ കാറിന്റെ ഉള്ളിൽ വെച്ച ക്യാമറ ലൈറ്റ് സ്റ്റാന്റിന്റെ പൈപ്പിനുള്ളിൽ ഒളിപ്പിച്ച 100 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നാണ് ലഹരി മരുന്ന് ഇവർ കൊണ്ട് വന്നത്. വിവാഹ പാർട്ടിക്ക് വേണ്ടി ബാഗ്ലൂരിൽ ഫോട്ടോ ഷൂട്ട് ചെയ്യാൻ പോയി വരികയാണെന്ന വിശ്വാസം വരുത്താൻ കാറിൽ ക്യാമറ, ലൈറ്റുകൾ, വയർ, ലൈറ്റ് സ്റ്റാന്റ് എന്നിവ ഉണ്ടായിരുന്നു.

പിടികൂടിയ ലഹരി മരുന്ന് ആർക്കെല്ലാമാണ് കൊടുക്കുന്നതെന്നും മുൻപ് എത്ര തവണ കൊണ്ടുവന്നെന്നും കൂടുതൽ അന്വഷണം നടത്തിയാലെ മനസിലാക്കാൻ സാധിക്കുവെന്ന് നല്ലളം ഇൻസ്‍പെക്ട്ടർ കെ.എ ബോസ് പറഞ്ഞു. പിടിയിലായ ലഹരി മരുന്നിന് വിപണിയിൽ നാല് ലക്ഷം രൂപ വിലവരും. ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, എഎസ്ഐ അബ്ദുറഹിമാൻ , കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, അർജുൻ അജിത്, നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ റിഷാദലി, രവീന്ദ്രൻ, ശ്രീനിവാസൻ, മനോജ്, ശശീന്ദ്രൻ, എ.എസ്.ഐ. ദിലീപ് സി.പി. ഒ അരുൺ ഘോഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Read also: കാര്‍ വില്‍ക്കാന്‍ പരസ്യം ചെയ്തു; വാങ്ങാനെത്തിയവർ ഓടിച്ചുനോക്കാൻ കൊണ്ടുപോയി, തട്ടിപ്പ് പുറത്തറിഞ്ഞത് പിന്നീട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...