'കപ്പലണ്ടി കച്ചവടം, കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്താൻ 40 ലക്ഷം ചിലവെന്ന് പിതാവ്'; 'നവകേരള സദസിൽ ഉടൻ തീരുമാനം'
മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഇതുവരെ നൂറോളം മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നിട്ടുണ്ടെന്ന് മന്ത്രി.
![treatment for cherpulassery three year old kid at malabar cancer centre joy treatment for cherpulassery three year old kid at malabar cancer centre joy](https://static-ai.asianetnews.com/images/01hgk508ceyxs2w3s8c84raf1t/veena-george-_363x203xt.jpg)
പാലക്കാട്: രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചിലവ് താങ്ങാന്‍ തനിക്കാവില്ലെന്ന പിതാവിന്റെ നിവേദനത്തില്‍ നവകേരള സദസില്‍ ഉടന്‍ തീരുമാനമെടുത്തെന്ന് മന്ത്രി വീണാ ജോര്‍ജ്. കപ്പലണ്ടി കച്ചവടക്കാരനായ പിതാവിന്റെ നിവേദനത്തിലാണ് നവകേരള സദസിന്റെ ചെറുപ്പുളശ്ശേരിയിലെ യോഗത്തില്‍ തീരുമാനമായത്.
'തലസീമിയ മേജര്‍ എന്ന രോഗമുള്ള മകന് എല്ലാ മൂന്നാഴ്ചയിലും രക്തം ഫില്‍ട്ടര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മജ്ജ മാറ്റിവയ്ക്കണമെന്ന് വിദഗ്ധാഭിപ്രായം.' അതിന് 40 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് പിതാവ് നിവേദനത്തില്‍ പറഞ്ഞത്. തുടർന്ന് കുഞ്ഞിന്റെ ശസ്ത്രക്രിയ എംസിസി വഴി നടത്താമെന്ന് താന്‍ അവരെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.
വീണാ ജോര്‍ജിന്റെ കുറിപ്പ്: നവ കേരള സദസ്സിന്റെ ചെറുപ്പുളശ്ശേരിയിലെ യോഗത്തില്‍ എത്തിയപ്പോള്‍ എംഎല്‍എ മമ്മിക്കുട്ടി ആണ് രണ്ടര വയസുള്ള ഒരു കുഞ്ഞും അച്ഛനും കാത്ത് നില്‍ക്കുന്നതായി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസും ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തി. കുഞ്ഞിന്റെ അച്ഛന് കപ്പലണ്ടി കച്ചവടമാണ്. തലസീമിയ മേജര്‍ എന്ന രോഗത്താല്‍ ദുരിതമായിരിക്കുന്ന മകന് എല്ലാ മൂന്നാഴ്ചയിലും രക്തം ഫില്‍ട്ടര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മജ്ജ മാറ്റിവയ്ക്കണമെന്ന് വിദഗ്ധാഭിപ്രായം. അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും. കപ്പലണ്ടി കച്ചവടം നടത്തി ഉപജീവനം കഴിയുന്ന നിര്‍ധനനായ തനിക്ക് ഇതിന് കഴിയില്ല എന്നാണ് പറഞ്ഞത്. എംസിസി വഴി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താം എന്ന് ഞാന്‍ അറിയിച്ചു.
സര്‍ക്കാര്‍ മേഖലയില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നമ്മള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ നൂറോളം മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീഷിനോട് ഇക്കാര്യം സംസാരിച്ച് ചികിത്സ ക്രമീകരിക്കാം എന്ന് അറിയിച്ചു.
രേഖാ ചിത്രം കിറുകൃത്യം; വരച്ച ദമ്പതികളെ അഭിനന്ദിച്ച് കേരളം