കഴക്കൂട്ടം-കാരോട് ദേശീയ പാതയിൽ റോഡിലെ വെള്ളക്കെട്ട് കണ്ട് വെട്ടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

തിരുവനന്തപുരം: റോഡിലെ വെള്ളക്കെട്ട് കണ്ട് വെട്ടിച്ചുമാറ്റുന്നതിനിടെ കാർ നിയന്ത്രണം വിട്ടു ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു. കാറോടിച്ചിരുന്ന യുവാവടക്കം ആറ് പേർക്ക് പരിക്കേറ്റു. കാർ തകർന്നു. വിദ്യാർഥിനികളായ നാല് പേരുൾപ്പെടെ ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. ഇവർക്ക് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ഡ്രൈവർ ആസിഫ് (21) അടക്കം ആരുടെയും പരുക്ക് ഗുരുതരമല്ല.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ വൈകിട്ട് ആറോടെ കഴക്കൂട്ടം-കാരോട് ദേശീയ പാതയിൽ മുക്കോലയ്ക്കും കല്ലുവെട്ടാൻകുഴിക്കും ഇടയ്ക്കുള്ള ഭാഗത്തായിരുന്നു അപകടം. തമിഴ്‌നാട്ടിലെ തക്കലയിലുള്ള സ്വകാര്യ കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. കാർ തലകീഴായി മറിയുന്നതുകണ്ട് സർവീസ് റോഡിലൂടെ പോകുകയായിരുന്ന യാത്രക്കാരും സമീപവാസികളും എത്തിയാണ് കാറിനുള്ളിൽ നിന്ന് ഇവരെ പുറത്തെടുത്തത്. സംഭവമറിഞ്ഞ് വിഴിഞ്ഞം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. 108 ആംബുലൻസ് വിളിച്ചുവരുത്തി വിദ്യാർഥികളെ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചു.

അഗ്നിരക്ഷാ സേനയെത്തിയാണ് തലകീഴായിക്കിടന്ന കാർ മാറ്റിയത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കുമുണ്ടായി. എതിർവശത്തെ പാതയിൽ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.