താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ചരക്കുലോറി രണ്ട് തട്ടുകടകളിലേക്ക് ഇടിച്ചുകയറി. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ആളൊഴിഞ്ഞ സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അടിവാരത്തിന് സമീപം 28-ാം മൈലില്‍ നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ച് രണ്ട് തട്ടുകടകള്‍ തകര്‍ന്നു. സംഭവത്തില്‍ ലോറി ഡ്രൈവറായ പെരിന്തല്‍മണ്ണ സ്വദേശി ജുറൈസിന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടമുണ്ടായത്. മൈസൂരില്‍ നിന്നും കോട്ടയത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയാണ്, ചുരം ഇറങ്ങി വരുന്നതിനിടെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്. അടിവാരം പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്നും എസ്‌ഐ ശ്രീനിവാസന്റെ നേതൃത്യത്തില്‍ എത്തിയ പോലീസ് പരുക്കേറ്റ ജുറൈസിനെ ഔദ്യോഗിക വാഹനത്തില്‍ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമുള്ളതല്ല. ലോറിയിലുണ്ടായിരുന്ന ക്ലീനര്‍ ദിനേഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

Add Asianetnews as a Preferred SourcegooglePreferred

പകല്‍ സമയങ്ങളില്‍ കൂടുതല്‍ വാഹനങ്ങളും, ആള്‍കൂട്ടവും ഉണ്ടാവുന്ന ഭാഗത്താണ് അപകടമുണ്ടായത്. കടകള്‍ അടച്ച സമയമായതിനാൽ കടകളിൽ ആളുകളുണ്ടായിരുന്നില്ല. റോഡും വിജനമായിരുന്നു, ഇതാണ് അപകടത്തിന്റെ വ്യാപ്തി കുറക്കാൻ കാരണമായത്. രണ്ടു തട്ടുകടകളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അടിവാരം സ്വദേശികളായ കാദര്‍, ഗഫൂര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് തകര്‍ന്നത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ കാദര്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം