പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണയുമായി ടെലിവിഷൻ താരം സലിം ഹസനും (പ്യാരി) നടൻ സലിം കുമാറും രംഗത്ത്. സതീശൻ അടുത്ത മുഖ്യമന്ത്രിയാകണമെന്നും ഒന്നാം നമ്പർ കാറിൽ പറവൂരിലേക്ക് വരണമെന്നും സലിം ഹസൻ ആശംസിച്ചു. സതീശനെ ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നത് പുലിമടയിൽ തലവെക്കുന്നതിന് തുല്യമാണെന്ന് സലിം കുമാർ പറഞ്ഞു.
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണയുമായി ടെലിവിഷൻ താരം സലിം ഹസൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുത്ത പുനര്‍ജനി കുടുംബങ്ങളുടെ സ്നേഹ സംഗമെ എന്ന പരിപാടിയില്‍ പങ്കെടുത്താണ് പ്യാരി ഇക്കാര്യം പറഞ്ഞത്. നിലവിൽ സംസ്ഥാന സർക്കാറിന്റെ 27-ാം നമ്പർ കാറിലാണ് വി.ഡി. സതീശൻ വരുന്നത്. അടുത്ത തവണ വമ്പിച്ച ഭൂരിപക്ഷം നൽകി, കൊടിവെച്ച ഒന്നാം നമ്പർ കാറിൽ സതീശൻ സാറിനെ പറവൂരിലേക്ക് വരുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. വി.ഡി. സതീശനെ വേദിയിൽ ഇരിക്കവെയായിരുന്നു സതീശൻ മുഖ്യമന്ത്രിയാകണമെന്ന് സലിം ഹസൻ പറഞ്ഞത്. കൈയടികളോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം വരവേറ്റത്.
കഴിഞ്ഞ ദിവസം സിനിമാ താരം സലിം കുമാറും വി.ഡി, സതീശനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നത് പുലിമടയിൽ തലവെക്കുന്നതിന് തുല്യമാണെന്നായിരുന്നു സലിം കുമാറിന്റെ പ്രതികരണം. യുഡിഎഫ് പ്രചാരണ വേദിയിൽ സംസാരിക്കവേയാണ് സലിം കുമാർ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്തെത്തിയത്. വി.ഡി. സതീശനെ വെല്ലുവിളിച്ചാൽ മുഖ്യമന്ത്രിയെക്കൊണ്ട് മൂക്ക് കൊണ്ട് 'ഋതിക് റോഷൻ' എന്ന് എഴുതിക്കുമെന്നും, നേരത്തെ മുൻ ധനമന്ത്രി തോമസ് ഐസക്കിനെക്കൊണ്ട് 'ധൃതരാഷ്ട്രർ' എന്ന് എഴുതിച്ച ആളാണ് സതീശനെന്നും സലിം കുമാർ പറഞ്ഞു.
