നിരോധനാജ്ഞ: പള്ളികളിൽ സംഘം ചേർന്ന് നമസ്‌കാരം നടത്തിയതിനുള്‍പ്പെടെ മലപ്പുറത്ത് 21 കേസുകള്‍
- പള്ളികളിൽ കൂടുതൽ പേർ ചേർന്ന് നമസ്‌കാരം നടത്തിയതിന് ഉള്‍പ്പെടെ മലപ്പുറത്ത് വെള്ളിയാഴ്ച രജിസ്റ്റര്‍ ചെയ്തത് 21 കേസുകള്‍.
- 37 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തു.
മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിനായി ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് വെള്ളിയാഴ്ച 21 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 37 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 163 ആയി.
211 പേരെയാണ് സംഘം ചേരൽ, ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കൽ, മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇതുവരെ അറസ്റ്റ് ചെയ്തത്. 34 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പള്ളികളിൽ കൂടുതൽ പേർ ചേർന്ന് നമസ്‌കാരം നടത്തിയതിന് അഞ്ച് കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേലാറ്റൂരിൽ മൂന്ന്, പോത്തുകല്ല്, വഴിക്കടവ് പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതവുമാണ് വെള്ളിയാളെച രജിസ്റ്റർ ചെയ്തത്.
കൊവിഡ് 19 പ്രതിരോധ നടപടികൾ തുടരുമ്പോൾ വ്യാജ പ്രചരണം നടത്തുന്നവർക്കും ആരോഗ്യ ജാഗ്രത ലംഘിക്കുന്നവർക്കെതിരെയും പൊലീസ് നടപടികൾ തുടരുകയാണ്. വാർഡ് അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പുതുതായി ഇത്തരത്തിലുള്ള 77 കേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 179 ആയി.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക