കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചു, യുവാവിന് ക്രൂരമര്‍ദനം: പ്രതികള്‍ പിടിയില്‍
യുവാവിനെ ചങ്ങരംകുളം താടിപ്പടിയിലുള്ള പോത്ത് ഫാമില്‍ വിളിച്ചുവരുത്തി ഒമ്പത് പേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു.
മലപ്പുറം: കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചതിന്‍റെ വിരോധം തീര്‍ക്കാന്‍ ചങ്ങരംകുളത്ത് യുവാവിന് ക്രൂര മര്‍ദ്ദനം. യുവാവിനെ മര്‍ച്ച കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് കാര്യാടത്ത് അബ്ദുല്‍ അഹദ്(26), ചിറമനങ്ങാട് ഇല്ലിക്കല്‍ ഷമ്മാസ്(22) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കുന്ദംകുളത്ത് പൊലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ പ്രതികളെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ സംഭവം നടന്ന താടിപ്പടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കേസില്‍ ചങ്ങരംകുളം അമയില്‍ സ്വദേശി മുഹമ്മദ് ബാസില്‍(22) നേരത്തെ അറസ്റ്റിലായിരുന്നു. മാര്‍ച്ച് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read More : അയൽവാസിയുടെ വീട് പെട്രോളൊഴിച്ച് തീവെച്ച കേസില്‍ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയില്‍
യുവാവിനെ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് താടിപ്പടിയിലുള്ള പോത്ത് ഫാമില്‍ വിളിച്ചുവരുത്തി ഒമ്പത് പേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഒന്നാം പ്രതിയുടെ സഹോദരന് കഞ്ചാവ് കച്ചവടമുണ്ടെന്ന് പൊലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് സംഘം യുവാവിനെ മര്‍ദിച്ചതെന്നാണ് പരാതി. പിടിയിലായ പ്രതി ഷമ്മാസ് ചങ്ങരംകുളം കോലിക്കരയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.