കഴിഞ്ഞ ഫെബ്രുവരി 27ന് പുലർച്ചെ കോയ റോഡ് പള്ളിക്ക് സമീപം സൃഹുത്തുമൊത്ത് സംസാരിച്ചു നിൽക്കുമ്പോൾ ബൈക്കിലെത്തിയ ഗുണ്ടാസംഘം മാരകായുധങ്ങളുമായി വെട്ടി കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് ഒഴിഞ്ഞു മാറി ഓടി രക്ഷപ്പെടുകയായിരുന്നു.

കോഴിക്കോട്: കോഴിക്കോട് കോയ റോഡ് ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി. ഫറോക്ക് പേട്ട എരഞ്ഞിക്കൽ വീട്ടിൽ റംഷിഹാദ് (37) നെയാണ് വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ ജി ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ടി ജയകുമാറിന്‍റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് അറസ്റ്റ് ചെയ്തത്. മുഖദാർ മരക്കാർ കടവ് പറമ്പ് ഷംസു (44) നേരത്തെ പൊലീസ് പിടിയിലായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 27ന് പുലർച്ചെ കോയ റോഡ് പള്ളിക്ക് സമീപം സൃഹുത്തുമൊത്ത് സംസാരിച്ചു നിൽക്കുമ്പോഴാണ് യുവാവിന് നേരെ ബൈക്കിലെത്തിയ ഗുണ്ടാസംഘത്തിന്‍റെ ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായി വെട്ടാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് ഒഴിഞ്ഞു മാറി ഓടി രക്ഷപ്പെടുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി എ വി ജോർജ്ജ് ഐ പി എസിന്‍റെ നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണം ശക്തമാക്കി. പൊലീസ് നിരവധിയാളുകളെ ചോദ്യം ചെയ്യുകയും ശാസത്രീയ രീതിയിൽ അന്വേഷണം നടത്തുകയും ചെയ്തു. പ്രതികളുടെയടക്കം വീടുകൾ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പ്രതികളെല്ലാം ജില്ലയ്ക്ക് പുറത്ത് കടന്നുകളയുകയാരുന്നു. ഇത് മനസ്സിലാക്കിയ പൊലീസ് ഇവർക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി. ഇതോടെ പ്രതികൾ സംസ്ഥാനത്തിന് പുറത്തേക്ക് കടക്കുകയും ചെയ്‌തു. പിന്നീട് ഗുണ്ടാസംഘത്തിലെ രണ്ട് പേർ ജില്ലയിൽ തിരിച്ചെത്തി ഒളിവിൽ കഴിയുന്നതിനിടയിലാണ് പൊലീസ് പിടികൂടുകയായിരുന്നു.

ഷംസുവിനെതിരെ അടിപിടി കേസുകളിൽ നല്ലളം പൊലീസ് സ്റ്റേഷനിൽ കേസുകളുണ്ടായിരുന്നു. റംഷിഹാദാകട്ടെ കൊണ്ടോട്ടിയിൽ സ്വർണ്ണ കവർച്ചകേസിലെ പ്രതിയാണ്. സ്വർണ്ണ കള്ളക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടി പകയാണോ ഈ ആക്രമണമെന്നും പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. ഡൻസാഫ് സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, കെ അഖിലേഷ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂർ, സുനൂജ് കാരയിൽ, അർജ്ജുൻ അജിത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ റെനീഷ് മഠത്തിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.