നാല് കേസിൽ വാറണ്ട്, നടപ്പാക്കാനെത്തിയ പൊലീസുകാർക്ക് മർദ്ദനം അച്ഛനും മകനും അറസ്റ്റിൽ
നാലു കേസുകളിലെ വാറണ്ട് നിലനില്‍ക്കുന്ന പ്രതികളെ അന്വേഷിച്ചാണ് പൊലീസ് സംഘം എത്തിയത്
സുല്‍ത്താന്‍ബത്തേരി: കോടതി വാറണ്ട് നടപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ. കുപ്പാടി വേങ്ങൂര്‍ പണിക്ക പറമ്പില്‍ മാര്‍ക്കോസ്, മകന്‍ ബൈജു എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ: നാലു കേസുകളിലെ വാറണ്ട് നിലനില്‍ക്കുന്ന പ്രതികളെ അന്വേഷിച്ചാണ് പൊലീസ് സംഘം ഇവര്‍ താമസിക്കുന്ന കുപ്പാടി വേങ്ങൂരിലെ വീട്ടിലെത്തിയത്. ഈ സമയം പ്രതികള്‍ രണ്ടു പേരും വീടിനകത്തുണ്ടായിരുന്നു. ഇവരോട് പുറത്തുവരാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് ഇക്കാര്യം ഉദ്യോഗസ്ഥര്‍ ബത്തേരി സ്റ്റേഷന്‍ എസ്എച്ച്ഒയെ അറിയിച്ചു.
എസ് എച്ച് ഒയുടെ നേതൃത്വത്തില്‍ കുടുതല്‍ പൊലീസ് സ്ഥലത്തെത്തുകയും പരിസരവാസികളുടെ സാന്നിധ്യത്തില്‍ വീട് തുറന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സമയത്താണ് പ്രതികള്‍ പൊലീസിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പൊലീസിന്റ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, ആക്രമിച്ചു, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം