പൊഴിയൂർ ഭാഗത്ത് നിന്നും വാഹനം മോഷണം പോയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി രഹസ്യ നിരീക്ഷണത്തിലായിരുന്ന പ്രതികളെ പ്രത്യേക അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം: റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ മോഷ്ടിച്ച് ആക്രിക്കടകളിൽ വിൽപ്പന നടത്തിയിരുന്നുവെന്ന് കണ്ടെത്തിയ രണ്ട് പേരെ പൊഴിയൂർ പൊലീസ് പിടികൂടി. ആറ്റുപുറം കുറുമ്പി വീട്ടിൽ ഉണ്ണി എന്ന രമേശ് (56), പൂവാർ കരിങ്കുളം ഓടൽ പനവിളക്ക് വീട്ടിൽ ഹരികുമാർ (61) എന്നിവരാണ് പിടിയിലായത്. പൊഴിയൂർ ഭാഗത്ത് നിന്നും വാഹനം മോഷണം പോയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി രഹസ്യ നിരീക്ഷണത്തിലായിരുന്ന പ്രതികളെ പ്രത്യേക അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
മോഷ്ടിച്ച ബൈക്ക് പഴയ ഉച്ചക്കടയിലെ ആക്രിക്കടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിധിയിൽ നിന്നും ഇവർ ബൈക്ക് മോഷ്ടിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊഴിയൂർ സബ് ഇൻസ്‌പെക്ടർ അഖിൽ എം.എസ്., ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ഷമ്മി, സിപിഒമാരായ വിഷ്ണു, ശരൺ, ഷാജൻ, പ്രതാപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


