കോടി ഉടുത്ത്, ഹാരമണിഞ്ഞ് വരനും വധുവും; കന്നിമാസത്തിലെ ശുഭമൂഹൂർത്തത്തിൽ ആക്സിഡിനും ജാൻവിക്കും മാംഗല്യം
ഇരുവർക്കും ഇഷ്ടമായതോടെ കന്നിമാസത്തിൽ വിവാഹവും തീരുമാനിച്ചു. സേവ ദ ഡേറ്റ്, പ്രീവെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്, കോസ്റ്റും ഡിസൈനിംഗ് ഇങ്ങനെ വിവാഹ ഒരുക്കങ്ങൾ തുടങ്ങിയിട്ട് മാസം ഒന്നായി.
തൃശൂർ: ചിങ്ങം തീർന്ന് കന്നിമാസമെത്തിയതോടെ ജാൻവിയുടെയും ആക്സിന്റെയും കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. രാവിലെ 11 നും 12 നുമിടയിലുള്ള ശുഭമുഹൂർത്തത്തിൽ ഇരുവരും വിവാഹിതരായി പുതു ജീവിതത്തിലേക്ക് പ്രവേശിക്കും. പുന്നയൂർക്കുളത്തെ കുന്നത്തൂർമന ഹെറിറ്റേജിലാണ് ജാൻവിയുടെയും ആക്സിന്റെയും വിവാഹം.
ഇത് മനുഷ്യരുടെ വിവാഹമല്ല, പകരം രണ്ട് നായകളുടെ വിവാഹമാണ്. വാടാനപ്പിള്ളി സ്വദേശികളായ ഷെല്ലിയുടെയും മക്കളുടെയും പ്രിയ വളർത്തുനായയാണ് ആക്സിഡ്. ആക്സിഡിനൊരു തുണവേണമെന്ന ഷെല്ലിയുടെയും ഭാര്യ നിഷയുടെയും ചിന്തയിൽ നിന്നാണ ഇങ്ങനെയൊരു വിവാഹത്തിലെത്തിയത്.
ബീഗിൾ ഇനത്തിൽപ്പെട്ട നായയാണ് ആക്സിഡ്. തിരച്ചിലിനൊടുവിൽ ബീഗിൾ ഇനത്തിൽ തന്നെപെട്ട ഒന്നര വയസ്സുള്ള ജാൻവിയെ പുന്നയൂർക്കുളത്തുനിന്ന് കണ്ടെത്തി. ഇരുവർക്കും ഇഷ്ടമായതോടെ കന്നിമാസത്തിൽ വിവാഹവും തീരുമാനിച്ചു. സേവ ദ ഡേറ്റ്, പ്രീവെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്, കോസ്റ്റും ഡിസൈനിംഗ് ഇങ്ങനെ വിവാഹ ഒരുക്കങ്ങൾ തുടങ്ങിയിട്ട് മാസം ഒന്നായി.
ഷെല്ലിയുടെ മക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സേവ് ദ ഡേറ്റ് വീഡിയോ വൈറലായിരുന്നു. പ്രായം തികഞ്ഞ ഞങ്ങളിവിടെ നിൽക്കുമ്പോഴാണോ നായയുടെ കല്യാണം എന്ന കുറിപ്പോടെയാണ് ഇവർ വീഡിയോ പങ്കുവച്ചിരുന്നത്. സിൽക്ക് ഷർട്ടും മുണ്ടുമൊക്കെയാണ് ആക്സിഡിന്റെ വേഷം. പട്ടുപാവടയാണ് ജാൻവിയുടെ വേഷം. ഇന്ന് കഴുത്തിൽ ഹാരമണിയിച്ച് വിവാഹം നടക്കും.
50പേരാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. ആക്സിഡിന്റെയും ജാൻവിയുടെയും ഇഷ്ടവിഭവമായ ചിക്കൻ ബിരിയാണിയും ഫ്രൈയും ഉച്ചയ്ക്ക് ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾക്കും ആഹാരത്തിനും ശേഷം ആക്സിഡിന്റെ വീടായ വാടനപ്പിള്ളിയിലേക്ക് ഇരുവരും കുടുംബത്തോടൊപ്പം പോകും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona