പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന്‍ മരിച്ചു
സംഭവസമയത്ത് വീട്ടിൽ 7 പേർ ഉണ്ടായിരുന്നു. നാരായണൻ നമ്പൂതിരി, ഹരിനാരായണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍, ഹരിനാരായണന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വീട് തകർന്നു വീണു 13 കാരൻ മരിച്ചു. കീഴില്ലം സ്വദേശി ഹരിനാരായണനാണ് കെട്ടിടത്തിനടിയിൽ കുരുങ്ങി മരിച്ചത്. താഴത്തെ നിലയിലെ ഭിത്തികൾ തകർന്നതിനെ തുടർന്ന് മുകൾ നില താഴേക്കു പതിക്കുകയായിരുന്നു.
രാവിലെ 6.30 ന് ആയിരുന്നു ദാരുണമായ സംഭവം. താഴത്തെ നിലയിലെ ഭിത്തികൾ തകർന്നത്തോടെ 85 കാരനായ നാരായണൻ നമ്പൂതിരിയും ചെറുമകൻ ഹരിനാരായണനും കെട്ടിടത്തിനടിയിൽ കുടുങ്ങി. മൂന്ന് ജെസിബികൾ എത്തിച്ചു പ്രത്യേകം വഴി വെട്ടിയാണ് നാട്ടുകാരും ഫയർ ഫോഴ്സും വീടിനു സമീപം എത്തിയത്. പത്തു വർഷം മാത്രം പഴക്കമുള്ള കെട്ടിടം കട്ടർ ഉപയോഗിച്ച് മുറിച്ചാണ് കെട്ടിടത്തിനു അടിയിൽ കുടുങ്ങിയവരെ പുറത്തു എത്തിച്ചത്.
അപകടം നടക്കുമ്പോൾ കുടുംബത്തിലെ അഞ്ചു പേർ മുകൾ നിലയിൽ ആയിരുന്നു. മുത്തശ്ശനും കൊച്ചുമകനും താഴെയും.സാരമായി പരിക്കേറ്റ ഹരിനാരായണൻ ആശുപത്രിയിൽ വച്ചു മരിച്ചു. 85 കാരൻ നാരായണൻ നമ്പൂതിരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. പ്രദേശത്തു കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നു. മണ്ണിനു നല്ല ഉറപ്പുണ്ടെന്നും കാലാവസ്ഥ അല്ല അപകട കാരണമെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ജില്ലാ കളക്ടർ പെരുമ്പാവൂർ തഹസിൽദാരോട് റിപ്പോർട്ട് തേടി.
Read Also: ട്രെയിനിൽ ബാഗുകൾക്കിടയിൽ പാമ്പ്, കണ്ടത് തിരൂരിൽ വെച്ച്; പരിഭ്രാന്തരായി യാത്രക്കാർ
തിരുവനന്തപുരം-നിസാമൂദ്ദീൻ എക്സ്പ്രസിൽ പാമ്പ്. ഇന്നലെ രാത്രി ട്രെയിൻ തിരൂരിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. എസ്-5 സ്ലിപർ കംപാർട്മെന്റിൽ 28, 31 ബെർത്തുകൾക്ക് സമീപമാണ് പാമ്പിനെ കണ്ടത്. ബാഗുകൾക്കിടയിലാണ് പാമ്പുള്ളത്. യാത്രക്കാർ അറിയിച്ചതനുസരിച്ച് കോഴിക്കോട് സ്റ്റേഷനിൽ വെച്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. (കൂടുതല്‍ വായിക്കാം...)
Read Also: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി; പോക്സോ കേസില്‍ യുവാക്കള്‍ പിടിയില്‍
സമൂഹമാധ്യത്തിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ മക്കരപറമ്പ് സ്വദേശികളായ മുഹമ്മദ് നദാൽ (20), അഫ്ത്താബ് (21) എന്നിവരാണ് പോക്സോ കേസില്‍ പിടിയിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ യുവാക്കള്‍ പറഞ്ഞ് വശത്താക്കി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ജൂലയ് 20നാണ് മുഹമ്മദ് നദാലും അഫ്ത്താബും ചേർന്ന് പെൺകുട്ടിയെ വീട്ടുകാരറിയാതെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാതായാതോടെ രക്ഷിതാക്കള്‍ ഏലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവില്‍ പ്രതികള്‍ മലപ്പുറത്തുണ്ടെന്ന് കണ്ടെത്തി. മലപ്പുറത്തെത്തിയ അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഏലത്തൂര്‍ എസ്.ഐ. ഇ.എം.സന്ദീപ്, എ എസ് ഐമാരായ കെ.എ.സജീവൻ, ജയേഷ് വാര്യർ, എസ്.സി.പി.ഒ ടി.കെ. ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
Read Also: വീയപുരം പൊലീസ് മർദ്ദിച്ചെന്ന് പരാതി നൽകിയ യുവാവിന്റെ ബന്ധുവിനെതിരെ കേസ്