പ്രഫുലൻ യാത്രയയപ്പ് സ്വീകരണത്തിന് ശേഷം മറുപടി പ്രസംഗം നടത്തി തിരിച്ച് കസേരയിൽ വന്ന് ഇരുന്നിരുന്നു. തുടർന്ന് മറ്റൊരധ്യാപകൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോഴായിരുന്നു ബോധരഹിതനായ അധ്യാപകനെ കണ്ടത്

തിരുവനന്തപുരം: സർക്കാർ സർവീസിൽ വിരമിക്കാനിരുന്ന അധ്യാപകർ സർവീസിന്‍റെ അവസാന ദിനം അന്തരിച്ചു. ഭരതന്നൂർ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപകൻ കോരാണി ആലപ്പുറം സ്വദേശി പ്രഫുല്ലൻ, കിളിമാനൂർ അടമൺ യുപി സ്കൂളിലെ പ്രധാന അധ്യാപകൻ വി.അജികുമാർ എന്നിവരാണ് വർഷങ്ങൾ നീണ്ട അധ്യാപനത്തിൽ നിന്നുള്ള യാത്രയയപ്പ് ദിവസം മരണപ്പെട്ടത്. പ്രഫുല്ലൻ ഇന്നലെ സ്കൂളിൽ വച്ച് നടന്ന വിരമിക്കൽ ചടങ്ങിൽ ആശംസാപ്രസംഗത്തിന് മറുപടി പ്രസംഗം നടത്തി സീറ്റിലേക്ക് ഇരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരണമടയുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.ഇദ്ദേഹത്തിന് പുറമേ ഇതേ സ്കൂളിൽ നിന്ന് മറ്റ് സ്കൂളുകളിലേക്ക് സ്ഥലംമാറ്റം ലഭിച്ച എട്ട് അധ്യാപകർക്കും യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പ്രഫുലൻ യാത്രയയപ്പ് സ്വീകരണത്തിന് ശേഷം മറുപടി പ്രസംഗം നടത്തി തിരിച്ച് കസേരയിൽ വന്ന് ഇരുന്നിരുന്നു. തുടർന്ന് മറ്റൊരധ്യാപകൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോഴായിരുന്നു അബോധാവസ്ഥയിലിരിക്കുന്ന അധ്യാപകനെ സഹപ്രവർത്തകർ കണ്ടത്.

അധ്യാപകനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഭരതന്നൂർ സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്ന് നടക്കും. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെ ആയിരുന്നു അജികുമാർ മരിച്ചത്. ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച അജികുമാറിനു വെള്ളിയാഴ്ച രാത്രി ഡയലാസിസ് നടത്തി. ഇന്നലെ രാവിലെ ഹൃദയാഘാതമുണ്ടായി. 6.30 ന് മരിച്ചു. ഭാര്യ:ദുർഗ. മക്കൾ: ഗൗരിപ്രിയ, ഗൗരിനന്ദൻ. സഞ്ചയനം ബുധൻ 8.30ന്. വിദ്യാർഥികൾക്കും നാട്ടുകാർക്കും നോവായിരിക്കുകയാണ് വിരമിക്കൽ ദിനത്തിൽ പ്രിയപ്പെട്ട രണ്ട് അധ്യാപകരുടെയും വേർപാട്.