കിണറ്റിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. കൽപകഞ്ചേരി കാവപ്പുര പള്ളിയാൽ ഹിദായ നഗർ സ്വദേശി മണ്ണാറതൊടി ഹംസയുടെ മകൻ മുഹമ്മദ് ഷിബിലി യാഷിദ് (രണ്ട്) ആണ് മരിച്ചത്.

മലപ്പുറം: കിണറ്റിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. കൽപകഞ്ചേരി കാവപ്പുര പള്ളിയാൽ ഹിദായ നഗർ സ്വദേശി മണ്ണാറതൊടി ഹംസയുടെ മകൻ മുഹമ്മദ് ഷിബിലി യാഷിദ് (രണ്ട്) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മുറ്റത്ത് നിൽക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലാണ് സമീപത്തെ കിണറ്റിൽ വീണതായി കണ്ടത്. 

Add Asianetnews as a Preferred SourcegooglePreferred

ഉടൻ നാട്ടുകാർ കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്താൻ ആദ്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് തിരൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഖദീജയാണ് മാതാവ്. സഹോദരി: ഫർസാന.

മീൻപിടിക്കാനെത്തി, ലഭിച്ചത് ഉഗ്ര സ്ഫോടക ശേഷിയുള്ള ഗ്രനേഡ്, പാടശേഖരത്ത് സൗകര്യമൊരുക്കി നിർവീര്യമാക്കി

മാവേലിക്കര: കനാൽ വെള്ളത്തിൽ നിന്നും മീൻപിടുത്തക്കാർക്ക് ലഭിച്ച ഗ്രനേഡ് പൊലീസ് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. മാവേലിക്കര കുറത്തികാട് വസൂരിമാല ക്ഷേത്രത്തിന് സമീപം ടിഎ കനാലിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി വീശുവലയ്ക്ക് മീൻ പിടിക്കുകയായിരുന്നവർക്ക് ഗ്രനേഡ് ലഭിച്ചത്. സംശയം തോന്നിയ ഇവർ വിവരം കുറത്തികാട് പോലീസിനെ അറിയിച്ചു. 

എസ്എച്ച്ഒ, സി നിസ്സാമിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഗ്രനേഡ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ എറണാകുളത്തു നിന്നും ബോംബ് ഡിസ്പോസൽ സ്ക്വാഡ് എസ് ഐ, എസ് സിബുവിന്റെ നേതൃത്വത്തിലുള്ള സംഘം കുറത്തികാട്ടെത്തി ഗ്രനേഡ് പരിശോധിക്കുകയും സ്ഫോടന ശേഷിയുണ്ടെന്ന നിഗമനത്തിൽ നിർവീര്യമാക്കാൻ തീരുമാനിച്ചു. സ്റ്റേഷന് സമീപമുള്ള പഞ്ചായത്ത് ഗ്രൗണ്ട് ഇതിനായി ആദ്യം തെരഞ്ഞെടുത്ത് മണൽ ചാക്കുകൾ അടുക്കിയെങ്കിലും സുരക്ഷിതത്വം കണക്കിലെടുത്ത് കോമല്ലൂർ തെക്ക് പാടശേഖരത്ത് ഇതിനുള്ള ക്രമീകരണമൊരുക്കുകയും ഗ്രനേഡ് നിർവീര്യമാക്കുകയുമായിരുന്നു. 

ഉഗ്ര സ്ഫോടനത്തോടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. വിവരം അറിഞ്ഞ് ധാരാളം ആളുകളും സ്ഥലത്ത് കൂടിയിരുന്നു. 250 യാർഡിൽ അപകടമുണ്ടാക്കുവാനും ഒന്പത് മീറ്റർ പരിധിയിൽ ആളുകൾക്ക് ജീവഹാനിയുണ്ടാക്കാനും കഴിയുന്ന തരത്തിൽ പ്രഹരശേഷിയുള്ള ഗ്രനേഡായിരുന്നു ഇതെന്ന് എസ് ഐ സാബിത്ത് പറഞ്ഞു. ആരോ ഉപേക്ഷിച്ച ഗ്രനേഡ് വെള്ളത്തിൽ ഒഴുകിയെത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.