മയക്കുവെടി വച്ച് രക്ഷപ്പെടുത്തിയ കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലെത്തിച്ച് വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി
വയനാട്: മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണത് രണ്ടു വയസ്സുള്ള പെൺകടുവയെന്ന് വനംവകുപ്പ്. മയക്കുവെടി വച്ച് രക്ഷപ്പെടുത്തിയ കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലെത്തിച്ച് വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിക്കടുവയുടെ കാലിന് പരിക്കുണ്ട്. തള്ളക്കടുവ സമീപത്തു തന്നെയുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. പുനരധിവാസം സംബന്ധിച്ച് ചീഫ് വൈൽഡ് ലൈലൈഫ് വാർഡൻ തീരുമാനം എടുക്കും.
യൂക്കാലിക്കവല കാക്കനാട് വീട്ടിൽ ശ്രീനാഥന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. കഴിഞ്ഞ ദിവസം രാവിലെ ടാങ്കിലേക്ക് വെള്ളം അടിക്കാൻ ശ്രമിച്ചപ്പോൾ മോട്ടോർ പ്രവർത്തിച്ചില്ല. രാവിലെ വന്നു കിണർ നോക്കിയപ്പോൾ ഞെട്ടി. അതാ കിടക്കുന്നു കടുവ. ഇരതേടിയുള്ള വരവിൽ വീണത് ആകാം എന്നാണ് സംശയം.
സാഹസമായിരുന്നു രക്ഷാപ്രവർത്തനം. മയക്കുവെടി കൊണ്ടാൽ വെള്ളത്തിൽ വീഴാത്ത വിധം ക്രമീകരണം ഏർപ്പെടുത്തി. കടുവ പരിഭ്രാന്ത ആവാതിരിക്കാൻ മുൻ കരുതലെടുത്തു. ഒടുവിൽ ഒരുമണിയോടെ കടുവയെ വലയിലാക്കി മയക്കുവെടി വച്ചു. ഈ വർഷം വനംവകുപ്പിന് കിട്ടുന്ന നാലാമത്തെ കടുവയാണിത്. കടുവയെ തിരിച്ചറിയാനുള്ള നടപടികൾ പൂർത്തിയാക്കി പുനരധിവാസത്തിൽ തീരുമാനം എടുക്കും.
