പാലക്കാട് വൻ കഞ്ചാവ് വേട്ട; രണ്ട് യുവാക്കൾ പിടിയിൽ
കഴിഞ്ഞാഴ്ച പാലക്കാട് ഗോവിന്ദാപുരത്ത് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടുപേരെ എക്സൈസ് ഇന്റലിജൻസ് പിടികൂടിയിരുന്നു. തൃശ്ശൂർ സ്വദേശികളായ ജിബിൻ, ഹാസിഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലങ്കോട്: പാലക്കാട് കൊല്ലങ്കോടിൽ കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവ് എക്സൈസ് ഇന്റലിജൻസ് പിടികൂടി. പഴനിയിൽ നിന്നും തുശ്ശൂരിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. കേസിൽ തൃശ്ശൂർ സ്വദേശികളായ ഭരത് രാജ്, അഖിൽ ബാബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ശ്രമിച്ച കാറും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞാഴ്ച പാലക്കാട് ഗോവിന്ദാപുരത്ത് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടുപേരെ എക്സൈസ് ഇന്റലിജൻസ് പിടികൂടിയിരുന്നു. തൃശ്ശൂർ സ്വദേശികളായ ജിബിൻ, ഹാസിഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. പഴനിയിൽ നിന്നും തുശ്ശൂരിലേക്ക് കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
Read More: കാറിനുള്ളിൽ കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
അതേസമയം, കഞ്ചാവ് കടത്ത് സംഘങ്ങളുടെ ഇഷ്ട ജില്ലയായി മാറുകയാണ് പാലക്കാട്. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതോടെ പാലക്കാട് വഴി കാറിലും ബൈക്കിലും മറ്റുമായി കഞ്ചാവ് കടത്തുന്നത് പതുവായിരിക്കുകയാണ്. ജനുവരിയിൽ പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ജനുവരിയിൽ 30 കിലോ കഞ്ചാവും 300 ഓളം ലഹരി ഗുളികളും ഫെബ്രുവരിയിൽ 19 കിലോ കഞ്ചാവും ആഗസ്റ്റിൽ ഇരുനൂറ് കിലോ കഞ്ചാവും ആര്‍ പി എഫും എക്‌സൈസും ചേർന്ന് പിടികൂടിയിരുന്നു.
എല്ലാ കേസുകളിലും 25 വയസ്സിൽ താഴെ പ്രായമുള്ളവരാണ് പ്രതികളായിട്ടുള്ളതെന്നും എക്സൈസ് അറിയിച്ചു. കഞ്ചാവ് കടത്തൽ സംഘങ്ങളിൽ സ്ത്രീകളും സജീവമായതോടെ വനിതാ ഉദ്യോഗസ്ഥരുടെ സ്ക്വാഡും ജില്ലയിൽ രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.