പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 20.489 കിലോ കഞ്ചാവും,  ഇവരുടെ ഫ്‌ളാറ്റിൽ നിന്ന് 20.331 കിലോ കഞ്ചാവും പിടിച്ചെടുത്തു.

മലപ്പുറം: വൻ കഞ്ചാവ് ശേഖരം പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ഇലക്ട്രിക് ടോർച്ചുപയോഗിച്ച് ഷോക്കടിപ്പിച്ച് രക്ഷ പ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടി. മൊറയൂർ സ്വദേശി കീരങ്ങാട്ട്‌തൊടി വീട്ടിൽ അനസ് (31), മൊറയൂർ പഞ്ചായത്തുപടി പിടക്കോഴി വീട്ടിൽ ഫിറോസ് (37) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കാരാപറമ്പ്-ആമയൂർ റോഡിൽ വെച്ചാണ് പ്രതികളെ എക്സൈസ് വലയിലാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാറിൽ പരിശോധന നടത്തുന്നതിനിടെ ഉദ്യോഗസ്ഥരെ ഇലക്ട്രിക് ടോർച്ചുപയോഗിച്ച് ഷോക്കടിപ്പിച്ച് കുതറി മാറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൽപ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു. കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 20.489 കിലോ കഞ്ചാവും ഇവരുടെ ഫ്‌ളാറ്റിൽ നിന്ന് 20.331 കിലോ കഞ്ചാവും പിടിച്ചെടുത്തു. മഞ്ചേരി നറുകര ചകിരിമൂച്ചിക്കലിൽ പ്രവർത്തിക്കുന്ന ഒരു ലോഡ്ജിൽ പത്ത് മുറികൾ ഒന്നിച്ച് വാടകക്കെടുത്താണ് പ്രതികൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

2022 ജൂലൈയിൽ കൊണ്ടോട്ടി മൊറയൂരിലെ അനസിന്റെ വീട്ടിൽ നിന്ന് എക്‌സ്സൈസ് ഉദ്യോഗസ്ഥർ 75 കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയും പിടികൂടിയിരുന്നു. കേസിൽ അനസിന്റെ മാതാപതാക്കളായ അബ്ദുറഹിമാൻ, സീനത്ത് എന്നിവരെ കോടതി 34 വർഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ കഞ്ചാവ് വിൽപക്കാർക്ക് വൻതോതിൽ കഞ്ചാവ് എത്തിച്ചുനൽകുന്ന മൊത്തകച്ചവടക്കാരാണ് പിടിയിലായത്. 

കേസിൽ അന്വേഷണം നടക്കുന്നതായും കൂടുതൽ പ്രതികൾ പിടിയിലാകുമെന്നും മലപ്പുറം എക്‌സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ നൗഫൽ പറഞ്ഞു. അഡീഷനൽ എക്‌സൈസ് കമ്മിഷനർ പി. വിക്രമന്റെ മേൽനോട്ടത്തിൽ മലപ്പുറം എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ്, മലപ്പുറം എക്‌സൈ് ഇന്റലിജൻസ് ബ്യൂറോ, എക്‌സൈസ് കമ്മിഷനറുടെ ഉത്തരമേഖല സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.