നന്മയുടെ വെളിച്ചമായി രണ്ട് യുവാക്കൾ; കളഞ്ഞുകിട്ടിയ സ്വർണവും പണവും ഉടമസ്ഥർക്ക് തിരികെ
നൽകി തൃശ്ശൂർ: വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ്ണവും പണവും ഉടമസ്ഥർക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് മേലൂരിലെ രണ്ട് യുവാക്കൾ. മേലൂർ സ്വദേശികളായ ശ്രീകുമാറും അജലുമാണ് ഈ യുവാക്കൾ.
സ്വർണ്ണമാല തിരികെ നൽകി ശ്രീകുമാർ
മേലൂർ, കാലടി സ്വദേശിയായ ശ്രീകുമാറിനാണ് പുഷ്പഗിരി റോഡിൽ നിന്ന് ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണമാല കളഞ്ഞുകിട്ടിയത്. കോഴിക്കടയിലേക്ക് പോവുകയായിരുന്ന ശ്രീകുമാർ മാല വാർഡ് മെമ്പറെ ഏൽപ്പിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പള്ളിയിലെ അറിയിപ്പിലൂടെയും ഉടമസ്ഥനെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. പള്ളിയിൽ നിന്നുള്ള വിവരം അറിഞ്ഞ മാലയുടെ ഉടമസ്ഥയായ ജെസ്ന മെമ്പറെ സമീപിച്ചു. തുടർന്ന് മെമ്പറുടെ സാന്നിധ്യത്തിൽ ശ്രീകുമാർ മാല ജെസ്നക്ക് കൈമാറി.
പണമടങ്ങിയ ബാഗ് തിരികെ നൽകി അജൽ
മേലൂർ, പൂലാനി പുത്തൻവീട്ടിൽ അജലിനാണ് 52,000 രൂപയടങ്ങിയ ബാഗ് പനമ്പിള്ളി കോളേജ് പരിസരത്ത് നിന്ന് ലഭിച്ചത്. ചാലക്കുടി മാർക്കറ്റിലെ മാടവന സ്റ്റോർസിലെ കളക്ഷൻ ജീവനക്കാരുടെ ബാഗാണ് നഷ്ടപ്പെട്ടത്. ഇവർ ചാലക്കുടി പോലീസിൽ പരാതി നൽകിയിരുന്നു. ബാഗ് ലഭിച്ച അജൽ, പൂലാനിയിലെ വാർഡ് മെമ്പറെ ബാഗ് ഏൽപ്പിക്കുകയും, തുടർന്ന് ഇരുവരും ചേർന്ന് ചാലക്കുടി പോലീസ് സ്റ്റേഷനിലെത്തി ബാഗ് പോലീസിന് കൈമാറുകയും ചെയ്തു. പോലീസ് പരാതിക്കാരെ വിളിച്ചുവരുത്തി ബാഗ് തിരികെ നൽകി.
