ഭക്ഷ്യയോഗ്യമായ 58 ഇനം കടല്‍ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.

തൃശൂര്‍: മുനയ്ക്കടവ് ചേറ്റുവ അഴിമുഖത്തിന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അപ്പുറം മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് പിഴ ചുമത്തി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ അലീഫ എന്ന വള്ളമാണ് ചെറുമത്സ്യങ്ങള്‍ പിടിച്ചതിന്റെ പേരില്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

തൃശൂര്‍ അണ്ടത്തോട് സ്വദേശി അലിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. 10 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 350 കിലോ ചാള ഇനത്തില്‍പ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടല്‍ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതിനിടയിലാണ് വള്ളം പിടികൂടിയത്. തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പിഴ സര്‍ക്കാരിലേക്ക് ഈടാക്കും.

ചെറുമത്സ്യങ്ങളെ പിന്നീട് പുറം കടലില്‍ തള്ളി. അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസി. ഡയറക്ടര്‍ എം എന്‍ സുലേഖയുടെ നേതൃത്വത്തില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അഴീക്കോട് മുനക്കടവ് കോസ്റ്റല്‍ പൊലീസ് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തത്.

എഫ്ഇഒസി കെ മനോജ്, മറൈന്‍ എന്‍ഫോഴ്‌സ് ഓഫീസര്‍മാരായ വി എന്‍ പ്രശാന്ത് കുമാര്‍, ഇ ആര്‍ ഷിനില്‍ കുമാര്‍, മുനയ്ക്കടവ് കോസ്റ്റല്‍ സിപിഒമാരായ വികാസ്, നിബിന്‍, ലൈഫ് ഗാര്‍ഡുമാരായ കെ.എസ് കൃഷ്ണപ്രസാദ്, വി എ വിപിന്‍, ഹുസൈന്‍, നിഷാദ്, സ്രാങ്കുമാരായ റസാക്ക്, റഷീദ്, ഡ്രൈവര്‍ കെ എം അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമില്‍ ഉണ്ടായിരുന്നത്. അശാസ്ത്രീയമായ രീതിയിൽ മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരുദിവസങ്ങളില്‍ എല്ലാ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും സ്‌പെഷല്‍ ടാസ്‌ക് സ്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്ന് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനിത അറിയിച്ചു.