സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു സഹോദരന്‍റെ മക്കളായ മെൽബിൻ (7), മെബിൻ (3) എന്നിവരെ പ്രതി കൊലപ്പെടുത്തിയത്.

പത്തനംതിട്ട: റാന്നി കീക്കൊഴൂരിൽ അമ്മയുടെ മുന്നിൽ വെച്ച് രണ്ട് കുട്ടികളെ കൊന്ന കേസിൽ പിതൃ സഹോദരന് വധശിക്ഷ. മാടത്തേത്ത് തോമസ് ചാക്കോയെയാണ് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു സഹോദരന്‍റെ മക്കളായ മെൽബിൻ (7), മെബിൻ (3) എന്നിവരെ പ്രതി കൊലപ്പെടുത്തിയത്. 2013 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവ ദിവസം രാവിലെ ഏഴരയോടെ കുടുംബ വീട്ടിലെത്തിയ പ്രതി തോമസ് ചാക്കോ മുറ്റത്തുനിന്ന രണ്ടാം ക്ലാസുകാരൻ മെൽബിനെയാണ് ആദ്യം ആക്രമിച്ചത്. തടയാൻ ശ്രമിച്ച അമ്മ ബിന്ദുവിന്‍റെ കണ്ണിൽ മുകള് പൊടി വിതറിയായിരുന്നു കുട്ടിയുടെ കഴുത്ത് അറുക്കുകയായിരുന്നു.

പീന്നീട് വീടിനകത്തുണ്ടായിരുന്ന അംഗൻവാടി വിദ്യാർത്ഥി മെബിനെയും കൊലപ്പെടുത്തി. അതിന് ശേഷം കൈയിൽ കരുതിയിരുന്ന ഡീസൽ ഉപയോഗിച്ച് വീടിന് തീവെച്ചു. കൊലപാതക ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകായിരുന്നു.

2017 ൽ വിചാരണ ആരംഭിച്ച കേസിൽ 35 സാക്ഷികളെ വിസ്തരിച്ചു. അപൂർവ്വങ്ങളിൽ അപൂ‍ർവ്വമായ കേസാണെന്ന വാദം അംഗീകരിച്ചാണ് കോടതി വധ ശിക്ഷ വിധിച്ചത്. വിധിയിൽ തൃപ്തിയുണ്ടെന്ന് കുട്ടികളുടെ പിതാവ് മാത്യു ചാക്കോ പറഞ്ഞു.