അടിപ്പാതയുടെ മുകൾ ഭാഗം കോൺക്രീറ്റ് കഴിഞ്ഞ ഉടനെ തകർന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്യാനായി നൽകിയ ചെറു തൂണുകൾക്ക് ബലമില്ലാത്തത് കൊണ്ടെന്ന് അടിപ്പാത തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം.
കാസർകോട്: കാസർകോട് പെരിയയിൽ ദേശീയ പാതയിൽ അടിപ്പാത തകർന്ന് വീണു. നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അടിപ്പാത തകര്‍ന്നത്. ഇന്ന് പുലർച്ചെ 3.23 ന് അപകടം ഉണ്ടായത്. ആർക്കും പരിക്കില്ല. പെരിയ അടിപ്പാത അപകടം അപകട ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
അടിപ്പാതയുടെ മുകൾ ഭാഗം കോൺക്രീറ്റ് കഴിഞ്ഞ ഉടനെ തകർന്ന് വീഴുകയായിരുന്നു. ആദ്യം നടുഭാഗം അൽപ്പം ഇടിഞ്ഞു. പത്ത് സെക്കന്‍റെകൾക്ക് ശേഷം പൂർണ്ണമായും തകർന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്യാനായി നൽകിയ ചെറു തൂണുകൾക്ക് ബലമില്ലാത്തത് കൊണ്ടെന്ന് അടിപ്പാത തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഈ കൂണുകൾ പൊട്ടിയാണ് അപകടത്തിന് ഇടയാക്കിയത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ ബേക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 336, 338, കെപി 118 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യ ജീവന് അപകടം വരുന്ന രീതിയിൽ പ്രവർത്തികൾ നടത്തിയതിന് അടക്കമാണ് കേസ്. അതേസമയം, നിർമ്മാണത്തിൽ അപാകതയിലെന്ന് നിർമ്മാണ കമ്പനി പ്രതികരിച്ചു. ഗുണമേന്മ കൃത്യമായി പരിശോധിച്ച് കൊണ്ടാണ് നിർമ്മാണം നടത്തിയതെന്നും ലെയ്സൺ ഓഫീസർ ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി.

സംഭവത്തിൽ ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. പുനലൂരില്‍ റോഡ് തകർന്ന സംഭവം ജലവിഭവ വകുപ്പ് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമലയിലേക്കുള്ള പാതയാണെന്ന പ്രാധാന്യത്തോടെയാണ് സർക്കാർ ഇതിനെ കാണുന്നത് എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
