സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ അവരുടെ ഒത്താശയോടെയാണ് ഇടുക്കിയിലെ സർക്കാർ ഭൂമിയിലധികവും കൈയേറിയിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
തിരുവനന്തപുരം : ഏക്കർ കണക്കിന് സർക്കാർ ഭൂമി കൈയെറിയ സി പി എം നേതാക്കളെ സംരഷിക്കാനാണ് മുഖ്യമന്ത്രിയുടെ പാർട്ടി റവന്യു വകുപ്പിനെതിരെ ഇടുക്കിയിൽ സമരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ അവരുടെ ഒത്താശയോടെയാണ് ഇടുക്കിയിലെ സർക്കാർ ഭൂമിയിലധികവും കൈയേറിയിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ പ്രതിഷേധ സംഗമം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
നേരത്തെ, മൂന്നാറില്‍ ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവക്കാൻ മുഖ്യമന്ത്രി നൽകിയ നിർദ്ദേശം സബ് കളക്ടർ അവഗണിച്ചുവെന്നാരോപിച്ച് ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയെ മുന്‍മന്ത്രി എം എം മണി അധിഷേപിച്ചിരുന്നു. തെമ്മാടി എന്ന് വിളിച്ചായിരുന്നു അധിഷേപം. മൂന്നാറിലെ സി പി എം ശക്തികേന്ദ്രമായ ഇക്കാ നഗറിലടക്കമുള്ള കയ്യേറ്റം ഒഴുപ്പിക്കാനുള്ള സബ് കളക്ടറുടെ നീക്കമാണ് എം എം മണിയെ പ്രകോപിപിച്ചത്.
മുഖ്യമന്ത്രി ഇടുക്കിയിലെത്തിയപ്പോൾ മൂന്നാറില്‍ റവന്യു വകുപ്പ് ആരംഭിച്ച നടപടികൾ നിർത്തി വക്കാൻ ജില്ലാ കളക്ടർക്ക് വാക്കാൽ നിർദ്ദേശം നൽകിയെന്നാണ് ഇടത് നേതാക്കൾ അവകാശപ്പെടുന്നത്. ഇത് സബ് കളക്ടര്‍ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ച് സി പി എം ദേവികുളത്തെ സബ് കളക്ടറുടെ ഓഫീസ് ഉപരോധിച്ചിരുന്നു.
ഭൂപതിവ് ഭേദഗതിവരുത്തുന്നതിന് നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ റവന്യൂ വകുപ്പ് ഭൂ ഉടമകൾക്കെതിരെ നടപടികളുമായി മുന്നോട്ടുപോകുന്നു എന്നാണ് സിപിഎമ്മിന്‍റെ ആരോപണം. സി പി ഐയുടെ ഭരണത്തിലാണ് റവന്യൂ വകുപ്പ്. സിപിഎം നിലപാടിനെതിരേ സി പി ഐ നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
