സ്പീക്കർ എഎൻ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്ര കുള നവീകരണത്തിന് ഫണ്ടനുവദിച്ചത് പ്രഹസനമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്ര കുള നവീകരണത്തിന് ഫണ്ടനുവദിച്ചത് പ്രഹസനമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ 64 ലക്ഷം നൽകാൻ ഭരണാനുമതി ലഭിച്ചെന്ന് ഷംസീർ തന്നെയാണ് ഫേസ്ബുക്കിൽ അറിയിച്ചിരുന്നത്.
എന്നാൽ ഇതിനെതിരെയാണ് മുരളീധരന്റെ പ്രതികരണം. 'മിത്തിനെ മുത്താക്കാൻ എന്തിന് ലക്ഷങ്ങൾ ഷംസീറേ ?!. ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം?' എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ, ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ചവിട്ടി മെതിയ്ക്കും. വിശ്വാസികൾ ശബ്ദമുയർത്തിയാൽ കേസെടുക്കും. സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവിൽ ഉണ്ട്. കുളം കലക്കുന്ന സമീപനവും, അവസരവാദ നാടകവും സിപിഎം ആദ്യം അവസാനിപ്പിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുരളീധരന്റെ കുറിപ്പ്
"സ്പീക്കർ എ.എൻ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ ഭരണാനുമതി" " മിത്തിനെ മുത്താക്കാൻ " എന്തിന് ലക്ഷങ്ങൾ ഷംസീറേ ?!. ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം? ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ, ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ചവിട്ടി മെതിയ്ക്കും. വിശ്വാസികൾ ശബ്ദമുയർത്തിയാൽ കേസെടുക്കും. സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവിൽ ഉണ്ട്. കുളം കലക്കുന്ന സമീപനവും, അവസരവാദ നാടകവും സിപിഎം ആദ്യം അവസാനിപ്പിക്കട്ടെ.
അതേസമയം, സ്പീക്കർ എഎൻ ഷംസീറിന്‍റെ മണ്ഡലമായ തലശ്ശേരിയിൽ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി ലഭിച്ച വാർത്ത പുറത്തുവന്നിരുന്നു. കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്രത്തിലാണ് 64 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾക്ക് അനുമതി ലഭിച്ചത്. അടുത്ത മാസം നിർമാണം തുടങ്ങുമെന്ന് ക്ഷേത്ര വീഡിയോ പോസ്റ്റ് ചെയ്ത് സ്പീക്കർ അറിയിച്ചു.
