നേരത്തെ പരാതി കിട്ടിയിട്ടും അന്വേഷണം നടത്താത്ത പൊലീസ് ​ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കാൻ പോലും നിൽക്കാതെ അന്വേഷണസംഘം പ്രതിയുടെ പശ്ചാത്തലം അന്വേഷിക്കാൻ ആന്ധ്രയിലേക്ക് പോയെന്ന് എംഎൽഎ കുറ്റപ്പെടുത്തി

വടകര: വടകര താലൂക് ഓഫീസ് തീപിടിത്തത്തിൽ (Vadakara Taluk Office Fire) പൊലീസ് അന്വേഷണത്തിനെതിരെ സ്ഥലം എംഎൽഎയുടെ (MLA K K Rema) വിമർശനം. മാനസികനില ശരിയല്ലാത്ത ഒരാളുടെ മേൽ കുറ്റം ചുമത്തി അതിവേ​ഗം അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കമെന്ന് എംഎൽഎ കെ കെ രമ ആരോപിച്ചു. നേരത്തെ പരാതി കിട്ടിയിട്ടും അന്വേഷണം നടത്താത്ത പൊലീസ് ​ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കാൻ പോലും നിൽക്കാതെ അന്വേഷണസംഘം പ്രതിയുടെ പശ്ചാത്തലം അന്വേഷിക്കാൻ ആന്ധ്രയിലേക്ക് പോയെന്ന് എംഎൽഎ കുറ്റപ്പെടുത്തി.

എന്നാൽ, കേസിൽ അറസ്റ്റിലായ സതീഷ് നാരായണക്കെതിരെ ആന്ധ്രയിലും തീവെപ്പ് കേസുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നതടക്കം വിവരങ്ങൾ ശേഖരിക്കുകയാണെന്നും റൂറൽ എസ്പി അറിയിച്ചു. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടി വൈകാതെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. പക്ഷേ, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാക്കാൻ തന്നെയാണ് എംഎൽഎ തീരുമാനമെന്നാണ് വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

സുപ്രധാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നയിടത്തു സുരക്ഷാ ഉദ്യോഗസ്ഥനോ സിസിടിവിയോ ഇല്ലാതെയാണ്. മുൻപ് രണ്ട് മറ്റ് ചില കെട്ടിടങ്ങളിൽ തീയിട്ടുവെന്ന് പറയുന്ന ആന്ധ്രാ സ്വദേശിയാണ് ഈ കെട്ടിടത്തിനും തീവെച്ചതെന്നാണ് പൊലീസ് പറയുന്നത്. അത് വിശ്വസിക്കാൻ പ്രശാസമുണ്ട്. ആ കേസുകളിൽ പരാതി കിട്ടിയിട്ടും അന്വേഷിക്കാൻ തയ്യാറാകാതിരുന്ന പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണുണ്ടായത്. തീപിടുത്തമുണ്ടായ സമയത്ത് താലൂക്ക് ഓഫീസ് കെട്ടിടം തുറന്ന നിലയിലും ആയിരുന്നു. അതെങ്ങനെ സംഭവിച്ചുവെന്നതിലും വ്യക്തതയില്ല.

കാര്യക്ഷമമായ അന്വേഷണം വേണം. വീഴ്ചകളിൽ സർക്കാർ നടപടിയെടുക്കാൻ തയ്യാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. തീപിടിത്തത്തിൽ മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായി. താലൂക്കിലെ 28 വില്ലേജുകളിലുള്ളവരെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്ര സ്വദേശിയുടെ മേൽ താലൂക്ക് ഓഫീസ് തീപിടുത്തത്തിന്റെ കുറ്റം ചുമത്തിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കെട്ടിടത്തിൽ സിസിടിവിയോ, സുരക്ഷാ ഉദ്യോഗസ്ഥന്മാരോ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച എംഎൽഎ, സർക്കാർ നടപടിയെടുക്കണമെന്നും ജുഡീഷ്യൽ അന്വേഷണം തന്നെ ആവശ്യമാണെന്നും ആവർത്തിച്ചു.

അതിനിടെ തീപിടുത്തത്തിൽ നശിച്ച വടകര താലൂക്ക് ഓഫീസ് താത്കാലികമായി മറ്റൊരു കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. തീപിടുത്തമുണ്ടായ കെട്ടിടത്തിന് സമീപത്തെ സബ്ട്രഷറി ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇന്ന് മുതൽ വടകര താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസ് സംവിധാനങ്ങളിൽ ഭൂരിഭാഗവും ഇവിടെ ഒരുക്കി.

ജനങ്ങൾക്ക് സംശയ നിവാരണത്തിനായി ഹെൽപ്‌ഡെസ്‌കും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പഴയ കെട്ടിടത്തിന് സമീപത്തുതന്നെയാണ് ഹെൽപ്‌ഡെസ്‌ക് പ്രവർത്തിക്കുന്നത്. നേരത്തെ നൽകിയ അപേക്ഷകളെ കുറിച്ചറിയാൻ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ഹെൽപ്‌ഡെസ്‌കിനെ ബന്ധപ്പെടാം. സേവനങ്ങൾക്കായും പരാതികൾ നൽകാനും താത്കാലിക ഓഫീസിനെയും ഹെൽപ്‌ഡെസ്‌കിനെയും ജനങ്ങൾക്ക് സമീപിക്കാം, ലാൻഡ്ഫോൺ നമ്പറിലും ബന്ധപ്പെടാം.