'എമ്മാതിരി പാമ്പ്! കഴുത്തിൽ വരെ വരിഞ്ഞുമുറുക്കി! പുറത്തിറങ്ങാൻ പേടിയാണ്'; വളപട്ടണത്തെ വലച്ച് പെരുമ്പാമ്പുകൾ
പ്രളയത്തിന് ശേഷമാണ് വളപട്ടണത്ത് ഇത്രയധികം പാമ്പുകളെ കാണാന്‍ തുടങ്ങിയതെന്ന് പ്രദേശവാസികള്‍

കണ്ണൂർ: പെരുമ്പാമ്പ് ശല്യത്തിൽ പൊറുതിമുട്ടുകയാണ് കണ്ണൂർ വളപട്ടണത്തുകാർ. വീടുകളിലും കളിസ്ഥലങ്ങളിലുമെല്ലാം പാമ്പുകള്‍ എത്തുന്നു. രണ്ട് മാസത്തിനിടെ പത്തോളം പാമ്പുകളെയാണ് ജനവാസ മേഖലയിൽ നിന്നും പിടിച്ചത്. വനപാലകരെത്തി പിടിച്ചു കൊണ്ടുപോയവ തിരിച്ചെത്തുന്നുവെന്നാണ് പരാതി.
കഴുത്തിൽ ചുറ്റിയ പാമ്പിൽ നിന്ന് പെട്രോള്‍ പമ്പ് ജീവനക്കാരുടെ സമയോചിത ഇടപെടലാണ് ചന്ദ്രന്റെ ജീവൻ രക്ഷിച്ചത്. വളപട്ടണം ടോൾ ബൂത്തിന് അടുത്തായിരുന്നു സംഭവം. വളപട്ടത്തെ പതിവ് കാഴ്ച്ചയാണിത്. വീടുകളിലും ഇടവഴികളിലുമെല്ലാം പാമ്പ് എത്തി.
"എമ്മാതിരി പാമ്പ്! പുറത്തിറങ്ങാനൊക്കെ പേടിയാണ്. ജനലൊക്കെ അടച്ചിടുകയാണ്. അടുക്കള വാതില്‍ തുറക്കാറേ ഇല്ല"- പ്രദേശവാസിയായ ഫാത്തിമ പറഞ്ഞു. പാമ്പ് നിറഞ്ഞതോടെ സുരക്ഷയൊരുക്കാൻ പലവഴി തേടുകയാണിവർ. എവിടെ നിന്നാണ് വളപട്ടണത്ത് ഇത്ര പാമ്പുകള്‍?
പ്രളയത്തിന് ശേഷമാണ് വളപട്ടണത്ത് ഇത്രയധികം പാമ്പുകള്‍ കാണുന്നതെന്ന് പൊതുപ്രവര്‍ത്തകനായ കെ പി അദീപ് റഹ്മാന്‍ പറഞ്ഞു. 2018ന് മുന്‍പ് പെരുമ്പാമ്പ് ശല്യം വളപട്ടണത്തില്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
ഫൈബർ ഫോം പോലെ പൂട്ടികിടക്കുന്ന നിരവധി സ്ഥാപനങ്ങളാണ് വളപട്ടണത്തുളളത്. ഇത്തരം ഒഴിഞ്ഞ ഇടങ്ങളിൽ നിന്നാണ് പാമ്പുകള്‍ ജനവാസ മേഖലയിലേക്കെത്തുന്നത് എന്നാണ് പ്രദേശവാസികളുടെ പരാതി. പാമ്പ് ശല്യം വനം വകുപ്പ് ഗൗരവത്തിലെടുക്കണമെന്നാണ് വളപട്ടണത്തുകാരുടെ ആവശ്യം.
നേരത്തെ തിരുവനന്തപുരത്തെ ജനവാസ കേന്ദ്രങ്ങളിൽ പെരുമ്പാമ്പ് ശല്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാഴ്‌ച കൊണ്ട് വനം വകുപ്പ് പിടികൂടിയത് പത്തോളം പെരുമ്പാമ്പുകളെയാണ്. തുടർച്ചയായ മഴ മൂലം വെള്ളക്കെട്ട് ഒഴിയാത്ത ജനവാസ കേന്ദ്രങ്ങളിലായിരുന്നു പാമ്പ് ശല്യം.
നെയ്യാറിലും കരമനയാറിലും മലവെള്ളം ഇറങ്ങിയതോടെയാണ് പെരുമ്പാമ്പ് ശല്യം കൂടിയത്. വനം വകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ചിലെ ആർ ആർ ടി റോഷ്നിയാണ് പാമ്പുകളെ പിടികൂടിയത്. കരമനയാറിൽ കാണാതായ ആളിനായി തെരച്ചിൽ നടത്തുനിന്നതിനിടെ പെരുമ്പാമ്പിനെ കണ്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറയുകയുണ്ടായി. ആര്യനാട് പമ്പ് ഹൌസിനു സമീപം ഈറകൾക്കിടയിൽ വലിയ പാമ്പിനെ കണ്ടെന്നാണ് സംഘം പറഞ്ഞത്.