മലപ്പുറം: ദേശീയപാത 66ലെ സ്ഥിരം അപകടമേഖലയായ വളാഞ്ചേരി വട്ടപ്പാറയില്‍ അപകടങ്ങള്‍ വീണ്ടും പതിവാകുകയാണ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് വീണ്ടും അപകടമുണ്ടായത്. വട്ടപ്പാറയിലെ പ്രധാന വളവില്‍ വെച്ച് നിയന്ത്രണം വിട്ട ചരക്ക് ലോറി മറിയുകയായിരുന്നു. സ്ഥിരം അപകടമേഖലയാണെങ്കിലും ഹൈമാസ്റ്റ് ലൈറ്റടക്കമുള്ളവ പാതയില്‍ കാര്യക്ഷമമല്ലാത്തത് വീണ്ടും അപകടങ്ങള്‍ക്ക് വഴിവെക്കുകയാണ്. അഹമ്മദാബാദില്‍ നിന്നും എറണാകുളത്തേക്ക് റബ്ബറുമായി പോകുന്ന ലോറി കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത് ഡിവൈഡറുകള്‍ ശ്രദ്ധയില്‍പ്പെടാത്തതുകൊണ്ട് മാത്രമാണ്. 

ഡിവൈഡറുകളിലുണ്ടായിരുന്ന ബ്ലിങ്കര്‍ ലൈറ്റുകള്‍ മാസങ്ങളായി കാര്യക്ഷമമല്ലാതായിട്ട്. നാട്ടുകാരുടെയും വ്യാപാരികളുടെയും സഹായത്തോടെ സ്ഥാപിച്ചവയായിരുന്നു ഇവ. എന്നാല്‍ ഇവ പരിപാലിച്ചുപോരാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്ച ഉണ്ടായ അപകടത്തില്‍ മണിക്കൂറുകളോളമാണ് ഡ്രൈവര്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ കുടുങ്ങിക്കിടന്നത്. സുരക്ഷാഭിത്തിയിടിച്ചും നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടാകാറുള്ളത്. 

അപകടത്തെത്തുടര്‍ന്ന് തകര്‍ന്ന മതില്‍ ശരിയാക്കുന്നതിനടക്കം കാലതാമസമെടുക്കുന്നതും ആക്ഷേപത്തിനിടയാക്കുന്നുണ്ട്. പാതയോരത്ത് സ്ഥാപിച്ച സിസിടിവികളും പ്രവര്‍ത്തനരഹിതമായ സ്ഥിതിയാണ്. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുക്കുന്ന നാട്ടുകാര്‍ പരാതി പറഞ്ഞ് മടുത്ത അവസ്ഥയിലാണുള്ളത്. യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായുള്ള വട്ടപ്പാറയിലെ സുരക്ഷാ സംവിധാനങ്ങളും സൂചനാബോര്‍ഡുകളും കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് നിരന്തരം നാട്ടുകാര്‍ക്കിടയിലുള്ളത്.

Read More :  'എന്‍റെ മരണത്തിന് കമ്പനി ഉത്തരവാദിയില്ല'; കൈയ്യില്‍ പേനകൊണ്ട് എഴുത്ത്, ടെക്കിയുടെ മരണം ആത്മഹത്യ?

കഴിഞ്ഞ ദിവസം വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കൊച്ചിയിലേക്കു സിന്തറ്റിക് റബർ ഉൽപന്നം കയറ്റിപ്പോകുകയായിരുന്ന ട്രെയ്‌ലർ ലോറി ബുധനാഴ്ച രാത്രി 11.30ഓടെയാണ് പ്രധാന വളവില്‍ വെച്ച് അപകടത്തില്‍പ്പെടുന്നത്. മേൽഭാഗത്തു നിന്ന് ഇറങ്ങിവന്ന ലോറി നിയന്ത്രണം വിട്ടു പാതയോരത്തെ സുരക്ഷാമതിലിൽ ഇടിച്ചാണ് മറിഞ്ഞത്.