അമ്മയെ കണ്ടാണ് കുട്ടി റോഡിലൂടെ ഓടിയതെന്നും ആ സമയം ഞാൻ വിറച്ചുപോയെന്നും സിനോജ് പറഞ്ഞു. കുഞ്ഞ് അത്ര പെട്ടെന്ന് ബസിന് മുന്നിലേക്ക് ചാടുമെന്ന് കരുതിയില്ല. എന്തോ ഭാഗ്യത്തിനാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്നും സിനോജ് പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം. ഡ്രൈവർ സിനോജിന്റെ മനസാനിധ്യം കൊണ്ട് മാത്രമാണ് കുഞ്ഞ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. റോഡിന്റെ അപ്പുറത്ത് നിൽക്കുന്ന അമ്മയുടെ അടുക്കേക്ക് ഓട്ടോയിൽ നിന്നിറങ്ങിയ മൂന്ന് വയസ്സുകാരി ഓടി. ഇതേസമയമാണ് സിനോജ് ഓടിച്ച തയ്യിൽ ബസ് വേഗതയോടെ എത്തുന്നത്. തന്റെ മുന്നിലേക്ക് പെട്ടെന്ന് ചാടിയ കുഞ്ഞിനെ കണ്ട നിമിഷം, സിനോജ്നി മിഷം പോലും പാഴാക്കാതെ ബസ് വലതുവശത്തേക്ക് വെട്ടിച്ച് ബ്രേക്ക് ചെയ്ത് നിർത്തിയതിനാൽ കുഞ്ഞ് രക്ഷപ്പെട്ടു. ഡിവൈഡറിൽ ഇടിച്ചാണ് ബസ് നിന്നത്.
അമ്മയെ കണ്ടാണ് കുട്ടി റോഡിലൂടെ ഓടിയതെന്നും ആ സമയം ഞാൻ വിറച്ചുപോയെന്നും സിനോജ് പറഞ്ഞു. കുഞ്ഞ് അത്ര പെട്ടെന്ന് ബസിന് മുന്നിലേക്ക് ചാടുമെന്ന് കരുതിയില്ല. എന്തോ ഭാഗ്യത്തിനാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്നും സിനോജ് പറഞ്ഞു. സംഭവത്തിന് ശേഷം രണ്ട് ദിവസം ബസ് ഓടിക്കാൻ കഴിഞ്ഞില്ല. മാതാപിതാക്കളുടെ ശ്രദ്ധയിലേക്കായി താൻ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. മനസ്സൊന്ന് പതറിയിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു. ഇതേ പ്രായത്തിലുള്ള രണ്ട് കുട്ടികളുടെ അച്ഛനാണ് താനെന്നും സിനോജ് പറയുന്നു. കുഞ്ഞിനെയും മാതാപിതാക്കളെയും പിന്നീട് കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി പേര്‍ സിനോജിന് അഭിനന്ദനവുമായി രംഗത്തെത്തി.
