ഹോട്ടലിലെത്തി ഭീഷണി മുഴക്കി മാവോയിസ്റ്റുകള്‍; ഏറ്റുമുട്ടലിന് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്
ജലീലും സംഘവുമാണ് റിസോര്‍ട്ടില്‍ എത്തിയത്. ബാഗും തോക്കുമായെത്തിയ സംഘം റിസോര്‍ട്ട് ജീവനക്കാരോട് പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെടുകയായിരുന്നു.
വൈത്തിരി: വയനാട്ടില്‍ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിൽ മാവോയിസ്റ്റുകള്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്ത്. മാവോയിസ്റ്റ് നേതാവ് സി പി ജലീലും സംഘവുമാണ് റിസോര്‍ട്ടില്‍ എത്തിയത്. ബാഗും തോക്കുമായെത്തിയ സംഘം റിസോര്‍ട്ട് ജീവനക്കാരോട് പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെടുകയായിരുന്നു.
മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ട തുക ഹോട്ടലില്‍ ഇല്ലാതെ വന്നതോടെ ജീവനക്കാരന്‍ എടിഎമ്മില്‍ നിന്നും പണം എടുത്ത് നല്‍കിയിരുന്നു. ഈ തുക സി പി ജലീലിന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖം മറച്ചാണ് സംഘം റിസോര്‍ട്ടിലെത്തിയത്. റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ് നടക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ടു. മൃതദേഹത്തിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മാവോയിസ്റ്റ് സംഘത്തിലെ മറ്റൊരാള്‍ക്കും വെടിയേറ്റതായി സൂചനയുണ്ട്.
ആയുധധാരികളായ 18 പേരാണ് റിസോർട്ടിലെത്തിയത്. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്ന് കണ്ണൂർ റേഞ്ച് ഐജി മാധ്യമങ്ങളോട് പറഞ്ഞു.പോലീസ് തിരിച്ച് വെടി വയ്ക്കുകയായിരുന്നു. പോലീസുകാർക്ക് പരിക്കില്ലെന്നും ബൽറാം കുമാർ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു